മലപ്പുറം വണ്ടൂരിലെ ചേതന ഹോമിയോ ആശുപത്രിയിൽ ജലക്ഷാമത്തെ തുടർന്ന് മുടങ്ങിയ കിടത്തി ചികിൽസ പുനരാരംഭിക്കാനായില്ല. പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രിയെ കിട്ടാതെ കിടത്തി ചികിൽസ ആരംഭിക്കാനാവില്ലെന്നാണ് ഒൗദ്യോഗികമായ വിശദീകരണം.
ക്യാൻസറിന് ചികിൽസ നൽകുന്ന ദക്ഷിണേന്ത്യയിലെ ഏക ഹോമിയോ ആശുപത്രി വാർഡാണ് ജലക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പൂട്ടിയത്. കാലവർഷത്തിനൊപ്പം ആവശ്യത്തിന് വെളളം ലഭ്യമാണെങ്കിലും പൂട്ടിയ വാർഡ് മാത്രം തുറക്കാനായില്ല. സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി ദിവസവും മൂപ്പതും നാൽപതും രോഗികളാണ് ചികിൽസ തേടി ചേതനയിൽ എത്തുന്നത്. പഴയ വാർഡിൽ നിന്ന് കിടത്തി ചികിൽസക്ക് വേണ്ട സൗകര്യങ്ങളെല്ലാം പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും തീയതി കിട്ടാത്തതാണ് ഉദ്ഘാടനം വൈകാനുളള കാരണമായി പറയുന്നത്.
മറ്റു ചികിൽസാ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ട് മടങ്ങുന്നവരാണ് പലപ്പോഴും ചേതനയിൽ അവസാന പ്രതീക്ഷയുമായി എത്തുന്നത്. കിടത്തി ചികിൽസാ വാർഡ് പൂട്ടിയതോടെ ക്ഷീണിച്ച് അവശരായ രോഗികൾക്ക് ആകെയുളള ആശ്രയം നിരീക്ഷണ വാർഡിലെ ഒരേ ഒരു കട്ടിലാണ്. ഈ ക്യാൻസർ രോഗികളുടെ ദൈന്യത അറിഞ്ഞെങ്കിലും പുതിയ വാർഡ് എത്രയും വേഗം തുറന്നു കൊടുക്കണമെന്നാണപേക്ഷ.