വയനാട് മാനന്തവാടി മക്കിമലയിലെ നൂറിലധികം കുടുംബങ്ങളുടെ പട്ടയത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏഴു വർഷം മുമ്പ് റവന്യു മന്ത്രി നിർദേശം നൽകിയിട്ടും ഇതുവരെ നടപടികളായില്ല. പട്ടയത്തിനായുള്ള സമരത്തിനിടെ രണ്ടുവട്ടം ആത്മഹത്യ ശ്രമവും നടന്നു. വർഷങ്ങളായി മണ്ണിൽ പൊന്നുവിളയിക്കുകയാണ് മക്കിമലയിലെ ഈ കർഷകർ. പക്ഷെ അന്തിയുറങ്ങുന്ന വീടിന് വീട്ടു നമ്പറല്ലാതെ ഒരു രേഖയുമില്ല. വായ്പയുൾപ്പടെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് പലരും വില കൊടുത്തു വാങ്ങിയ ഭൂമിയാണിത്. പിന്നീടും പല തവണ കൈമാറ്റം ചെയ്യപ്പെട്ടു. നിയമരേഖകൾക്കായി പല ഓഫീസുകളും കുടുംബങ്ങൾ വര്‍ഷങ്ങളായി കയറിയിറങ്ങുന്നു. 2015 ല്‍ മുഖ്യമന്ത്രിയുടെ വീടിനുമുന്നിലും സമരം നടത്തിയിരുന്നു.1967 ൽ പട്ടാളക്കാർക്ക് പതിച്ചു നൽകിയ ഭൂമിയാണ് ഇതെന്നാണ് വില്ലേജ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ അതേക്കുറിച്ചും കൃത്യമായ രേഖകളില്ല പതിറ്റാണ്ടുകളായി കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയിൽ ഇതുവരെ മറ്റ് അവകാശികൾ വന്നിട്ടുമില്ല. പട്ടയ വിതരണ നടപടികൾ ഉടൻ തീർക്കണമെന്നാവശ്യപ്പെട്ട് 2010 ൽ റവന്യൂമന്ത്രി നിർദേശം നൽകിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്നും മരങ്ങൾ നഷ്ടപ്പെട്ടതിന്റെ ബാധ്യത ആര് ഏറ്റെടുക്കണമെന്നതിൽ വ്യക്തതയില്ലാത്തതും പട്ടയവിതരണത്തിന് തടസമാണെന്ന് വില്ലേജ് ഉദ്യോഗസ്ഥർ പറയുന്നു.