പത്തൊൻപതുകാരന് എയ്ഡ്സെന്ന് തെറ്റായ റിപ്പോർട്ട് നൽകി സ്വകാര്യ ലാബിലെ പരിശോധന ഫലം. കുട്ടിയുടെ രക്തം ശേഖരിക്കുന്നതിനിടെ മുറിവേറ്റ നഴ്സ് ഫലമറിഞ്ഞതോടെ എയ്ഡ്സിന് ചികിൽസ തേടി. കോഴിക്കോട് മെഡിക്കൽ കോളജിനോട് ചേർന്നുള്ള ലാബിനാണ് രക്തപരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടായതായി തെളിഞ്ഞത്.
ഹീമോഫീലിയ ബാധിതനായ കോട്ടയ്ക്കൽ സ്വദേശി പത്തൊൻപതുകാരൻ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരമാണ് സ്വകാര്യ ലാബിൽ രക്ത പരിശോധന നടത്തിയത്. എച്ച്ഐവി പോസിറ്റീവെന്നായിരുന്നു ഫലം. എച്ച്.ഐ.വിയുടെ കൂടിയ അളവായ 5.32 ആണ് രേഖപ്പെടുത്തിയിരുന്നത്. ലാബ് റിപ്പോർട്ട് വന്നതോടെ രക്തമെടുക്കുന്നതിനിടെ കൈയ്യിൽ മുറിവേറ്റ നഴ്സ് എച്ച്ഐവി പ്രതിരോധ മരുന്ന് കഴിച്ചു. മെഡിക്കൽ കോളജിലെ ഉൾപ്പെടെ മൂന്ന് ലാബുകളിലെ തുടർ പരിശോധനയിൽ എച്ച്ഐവി നെഗറ്റീവെന്ന ഫലം വന്നു.
സ്വകാര്യ ലാബിന്റെ പരിശോധനയിൽ ഗുരുതര പിഴവെന്ന് ഇതോടെ വ്യക്തമായി. മെഡിക്കൽ കോളജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ലാബിനെതിരെ പത്തൊൻപതുകാരന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. ലാബിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും തീരുമാനമുണ്ട്.