ഒറ്റപ്പാലം നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾക്കെതിരെ നഗരസഭയുടെ നടപടി. പ്രാഥമിക സൗകര്യങ്ങൾക്ക് പോലും സൗകര്യങ്ങളില്ലാത്ത കുടിലുകൾ പൊളിച്ചു നീക്കി. തൊഴിലാളികളിൽ ചിലർക്ക് രോഗങ്ങളുളളതായും മെഡിക്കൽ ക്യാംപിൽ കണ്ടെത്തിയിരുന്നു.
മായന്നൂർ പാലത്തിന് താഴെ റെയിൽവേ ലൈനിനോടു ചേർന്നുളള ചോർന്നൊലിക്കുന്ന കുടിലുകളാണ് പൊളിച്ച് നീക്കാൻ നടപടിയായത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി നഗരസഭയുടെ വിലക്ക് ലംഘിച്ച് തൊഴിലാളികളെ പാർപ്പിക്കുന്നതാണിവിടെ. രണ്ടു ദിവസത്തിനകം നടപടികൾ പൂർത്തിയാകും. ശുചി മുറികൾ പോലുമില്ലാത്ത നൂറുകണക്കിന് കുടിലുകളിൽ ആയിരത്തോളം തൊഴിലാളികളാണ് തിങ്ങിപ്പാർത്തിരുന്നത്.
രേഖാമൂലം നഗരസഭ നൽകിയ നിർദേശങ്ങൾ സ്ഥലം ഉടമകൾ അവഗണിച്ചിരുന്നു. തൊഴിലാളികളിൽ ചിലരിൽ കുഷ്ഠവും എയിഡ്സും ഡെങ്കിപ്പനിയും ഉൾപ്പെടെ മാരക രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് പൊളിച്ചുനീക്കൽ നടപടി.