സസ്പെൻഷനിലായ അധ്യാപികയെ തിരിച്ചെടുക്കാനുളള ഉത്തരവ് നടപ്പാക്കാതെ മാനേജർ സ്കൂൾ പൂട്ടി സ്ഥലം വിട്ടു. പാലക്കാട് മുതലമടയിലെ പുതുർ എം.ജി.എൽ.പി സ്കൂളിലാണ് വിചിത്രമായ നടപടികൾ.
മണിക്കൂറുകളോളം സ്കൂളിന് മുന്നിൽ അധ്യാപകരും വിദ്യാർഥികളും കാത്തുനിന്നെങ്കിലും സ്കൂൾ ഗേറ്റ് അടഞ്ഞുകിടന്നു. ക്ളാസ് മുറികൾ തുറന്നതുമില്ല. സ്കൂൾ മാനേജർ സസ്പെൻഡു ചെയ്ത പ്രധാനധ്യാപികയെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച തർക്കമാണ് സ്കൂൾ തുറക്കാതിരിക്കാനുളള കാരണം. പ്രധാനധ്യാപിക ടി.എസ്.സജിയെ കഴിഞ്ഞ മാർച്ചിലാണ് പുറത്താക്കിയത്.
അധ്യാപക സംഘടനയായ കെഎസ്ടിഎ വിഷയം ഏറ്റെടുത്തതോടെ പുറത്താക്കപ്പെട്ട അധ്യാപികയെ തിരിച്ചെടുക്കാൻ സമ്മർദമേറി. എന്നാൽ മാനേജർ തയ്യാറാകത്തത് സ്കൂളിന്റെ നടത്തിപ്പിനെയാണ് ബാധിച്ചത്. വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് ജില്ലാ വിദ്യാഭ്യാസ ഒാഫീസറുടെ വിശദീകരണം.