ഒറ്റപ്പാലം നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളിൽ പ്രാഥമിക കൃത്യങ്ങൾക്കു പോലും സൗകര്യങ്ങളില്ല. തൊഴിലാളികളിൽ ചിലർക്ക് മാരക രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടും ക്യാംപുകൾക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല.
മായന്നൂർ പാലത്തിന് സമീപം റെയിൽവേ ലൈനിനു താഴെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തൊഴിലാളി ക്യാംപുകൾ ഉളളത്. ചോർന്നൊലിക്കുന്ന കുടിലുകളിൽ പലയിടത്തും ശുചി മുറികൾ പോലുമില്ല. നഗരസഭയും ആരോഗ്യ വകുപ്പും നടത്തിയ മെഡിക്കൽ ക്യാംപിൽ തൊഴിലാളികളിൽ ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. കുഷ്ഠവും എയിഡ്സും ഡെങ്കിപ്പനിയും ബാധിച്ചവർ ഇവിടെ താമസിക്കുന്നു. എന്നാലിതുവരെ ഇവരെ മാറ്റിപാർപ്പിക്കാനോ ലേബർ ക്യാംപ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനോ നഗരസഭ തയ്യാറായിട്ടില്ല. കുടിലുകൾ പൊളിച്ചുനീക്കാനുളള തീരുമാനം രേഖകളിലൊതുങ്ങി.
കുടിവെള്ള പദ്ധതികളുടെ മുഖ്യ സ്രോതസായ ഭാരതപ്പുഴയിലും റെയിൽവേ ലൈനിലുമാണ് തൊഴിലാളികളുടെ മല - മൂത്ര വിസർജനം. നൂറിലേറെ കുടിലുകളിലായി ആയിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് തിങ്ങിപ്പാർക്കുന്നത്. 800 മുതൽ 1000 രൂപ വരെയാണ് മാസവാടകയായി തൊഴിലാളികളിൽ നിന്ന് ഇൗടാക്കുന്നത്.