ഒറ്റപ്പാലം നഗരസഭയിൽ പ്രവർത്തന സജ്ജമായ മാലിന്യ സംസ്കരണ സംവിധാനത്തിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കയറംപാറയിലെ എയറോബിക് കംപോസ്റ്റ് യൂണിറ്റാണ് തകർക്കപ്പെട്ടത്. ഒറ്റപ്പാലം കയറംപാറയിൽ പാതയോരത്ത് രണ്ടു ഷെഡുകളിലായാണ് മാലിന്യ സംസ്കരണ കേന്ദ്രം ഒരുക്കിയിരുന്നത്. കോൺക്രീറ്റിൽ നിർമിച്ച എട്ടു ബിന്നുകളിലൂടെയായരുന്നു മാലിന്യസംസ്കരണത്തിന്റെ പ്രവർത്തനം. ഇതിൽ ഏഴ് ബിന്നും തകർക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടത്.
മുണ്ടൂർ ഐആർടിസി വികസിപ്പിച്ചെടുത്ത ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനമാണിത്. നഗരസഭ എട്ടു ലക്ഷം രൂപ ചെലവഴിച്ച യൂണിറ്റ് ഉദ്ഘാടനത്തിനു സജ്ജമായിരിക്കെയാണ് അതിക്രമം. പദ്ധതിക്കെതിരെ പ്രദേശവാസികളിൽ ചിലരിൽ നിന്ന് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊതുമുതൽ നശിപ്പിച്ചതിന് നഗരസഭ പൊലീസിൽ പരാതി നൽകി.