ആർത്തു പെയ്യുന്ന മഴയിൽ ഏതു നിമിഷവും തകർന്നു വീഴുമെന്ന ഭീഷണിയിലാണ് മലപ്പുറം മമ്പാട് പഞ്ചായത്തിലെ വീട്ടിക്കുന്ന് മുണ്ടാൻതോട് അംഗൻവാടിയുടെ പ്രവർത്തനം. ആദിവാസി കുരുന്നുകൾ മാത്രം പഠിക്കുന്ന അംഗൻവാടിയോടാണ് ഈ അവഗണന. ചെറിയ മഴ പെയ്താൽ വെളളം അംഗൻവാടിക്കകത്തെത്തും. മഴക്കും കാറ്റിനും അനുസരിച്ച് കുട്ടികളെ വരാന്തയിലേക്കും തൊട്ടടുത്ത വീടുകളിലേക്കുമെല്ലാം മാറ്റുകയാണ് പതിവുരീതി. ഒാടും മേൽക്കൂരയുമെല്ലാം ഏതു നിമിഷവും നിലത്തെത്താം.
അടുക്കളയും ചോർന്നൊലിക്കുന്ന നിലയിലാണ്. 2003ൽ നിർമിച്ച അംഗൻവാടിയുടെ അറ്റകുറ്റപ്പണിക്ക് ഒരിക്കൽ മാത്രമാണ് ഫണ്ടനുവദിച്ചത്. കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. പരിസരത്തെ മുണ്ടാൻതോട് കോളനിയിലെ 12 വിദ്യാർഥികളാണ് അംഗൻവാടിയിലെ പഠിതാക്കൾ. കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അംഗൻവാടിയിലേക്ക് വൈദ്യുതിയും നൽകിയില്ല.