താമരശേരി അമ്പായത്തോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ടിപ്പർ ലോറി തൊഴിലാളികൾ തടഞ്ഞു. ചെറുകിട ടിപ്പർ ലോറിക്കാരെ തിരഞ്ഞുപിടിച്ച് തടഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ഇടപ്പെട്ടതോടെ സമരക്കാർ പിൻമാറി.
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് അമ്മയും മകളും കഴിഞ്ഞ ദിവസം മരിച്ച ശേഷം, മോട്ടോർ വാഹന വകുപ്പ് ഈ മേഖലയിൽ വേഗപരിശോധന കർശനമാക്കിയിരുന്നു. ടിപ്പർ ലോറികൾ സമയക്രമവും വേഗനിയന്ത്രണവും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചതാണ് പ്രതിഷേധത്തിന് കാരണം. വലിയ ക്രഷർ കമ്പനികളുടെ ലോറികൾ ഉദ്യോഗസ്ഥർ തടഞ്ഞില്ലെന്നായിരുന്നു പരാതി. ചെറുകിട ലോറിക്കാരെ മാത്രം തടഞ്ഞുള്ള പരിശോധന പ്രതിഷേധത്തിന് വഴിവച്ചു.
വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ പ്രതിഷേധം അയഞ്ഞു. ടിപ്പർ ലോറി തൊഴിലാളികൾ പിൻമാറിയതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മടങ്ങി. അമിതവേഗതയിൽ പായുന്ന ടിപ്പർ ലോറികൾ വരുംദിവസങ്ങളിൽ തടഞ്ഞിടുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പു നൽകി.