കോഴിക്കോട്ട് നടക്കുന്ന ഇന്റർമെഡിക്കോസ് കലോൽസവത്തിൽ 179 പോയന്റുമായി കോഴിക്കോട് മെഡിക്കൽകോളജ് മുന്നിൽ. 91 പോയന്റുമായി ആലപ്പുഴ മെഡിക്കൽകോളജാണ് തൊട്ടുപുറകിൽ. മൽസരഫലങ്ങൾ അട്ടിമറിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാർഥികൾ വേദിക്കുമുന്നിൽ പ്രതിഷേധിച്ചു.
മൂകാഭിനയവും സംഗീതവിരുന്നും നൃത്തയിനങ്ങളുമായാണ് സ്റ്റേജിനങ്ങളുടെ രണ്ടാംദിനം സജീവമായത്. നന്മയും കാരുണ്യവുമൊക്കെയാണ് ആതുരശുശ്രൂഷാ രംഗത്തേക്കെത്തുന്നവർ മൂകാഭിനയത്തിന് വിഷയമാക്കിയത്. മാറുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളും പ്രമേയമായി.
മോഹിനിയാട്ടവേദിയിൽ കരുണയിലെ വാസവദത്തയും വ്യത്യസ്തമായി. ഓർകെസ്ട്രാ മൽസരം അരങ്ങു തകർക്കുമ്പോഴാണ് വേദിയ്ക്കുമുന്നിൽ പ്രതിഷേധവുമായി തിരുവനന്തപുരം മെഡിക്കൽകോളജിലെ വിദ്യാർഥികളെത്തിയത്.
മൂന്നു വർഷത്തിന് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജ് മൽസങ്ങൾക്ക് വേദിയാകുന്നത്. 26 മെഡിക്കൽ കോളേജുകളിൽ നിന്നായി ഏഴായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നു.