കോഴിക്കോട് പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് മൂന്നാഴ്ച മുമ്പ് കവർന്ന തിരുവാഭരണം ക്ഷേത്ര പരിസരത്തു കളിക്കുന്നതിനിടെ ഏഴാംക്ലാസ് വിദ്യാർഥിയുടെ കാലിൽ കുടുങ്ങി. അഞ്ചേമുക്കാൽ പവന്റെ തിരുവാഭരണം വിൽക്കാൻ കഴിയാതെ മോഷ്ടാവ് ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കുന്നു.
ക്ഷേത്ര ഭണ്ഡാരവും ശ്രീകോവിലും കുത്തിതുറന്ന് പണവും തിരുവാഭരണവും കവർന്നത് കഴിഞ്ഞ മാസം 24നായിരുന്നു. മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് തിരുവാഭരണം തിരിച്ചുകിട്ടിയത്. ക്ഷേത്രത്തിലെ ഊട്ടുപുരയുടെ ഓടുമാറ്റാൻ എത്തിയ പണിക്കാരന്റെ മകൻ ക്ഷേത്ര പരിസരത്തുള്ള സ്കൂളിന് സമീപം കളിക്കുമ്പോഴാണ് ആഭരണം കാലിൽ കുടുങ്ങിയത്. ആഭരണം കഴുത്തിലിട്ടുനടന്ന കുട്ടി, അച്ഛനെ കാണിച്ചു. ക്ഷേത്ര ഉൽസവത്തിന് നൃത്ത സംഘം അണിഞ്ഞ മുക്കുപണ്ടമാണെന്ന ധാരണയിൽ അച്ഛനാകട്ടെ ഈ ആഭരണം ഊട്ടുപരയിൽ തൂക്കിയിട്ടു. ക്ഷേത്ര കമ്മിറ്റിക്കാർ ഊട്ടുപുരയിൽ വന്നപ്പോഴാണ് തിരുവാഭരണം ശ്രദ്ധയിൽപ്പെട്ടത്.
ഭണ്ഡാരങ്ങളിൽ നിന്ന് ഏകദേശം ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടിരുന്നു. കവർച്ച നടന്നതിന്റെ പിറ്റേന്നുതന്നെ തിരുവാഭരണം നഷ്ടപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ പുറലോകമറിഞ്ഞിരുന്നു. മാത്രവുമല്ല, പഴയ സ്വർണം വാങ്ങുന്നവരെ വിളിച്ചു വരുത്തി തിരുവാഭരണം ആരെങ്കിലും വാങ്ങിയോയെന്നും പൊലീസ് അന്വേഷിച്ചു. കോഴിക്കോട് ജില്ലയിൽ ഇതു വിൽക്കുക പ്രയാസമായതിനാൽ, മോഷ്ടാവ് ഉപേക്ഷിച്ചിരിക്കാം.