ജില്ലാ ബാങ്ക് ഭരണസമിതികൾ പിരിച്ചു വിട്ടതോടെ പി.എസ്.സി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. ആറായിരത്തോളം ഉദ്യോഗാർഥികളാണ് ജോലി പ്രതീക്ഷിച്ച് മൂന്നു വർഷമായി കാത്തിരിക്കുന്നത്.
2014ൽ അപേക്ഷ സമർപ്പിച്ചവരാണ് 1015ൽ പരീക്ഷയെഴുതി പട്ടികയിൽ ഇടംനേടിയത്. ഇന്നല്ലെങ്കിൽ നാളെ സഹകരണ ബാങ്കുകളിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന 6542 പേര്‍ക്കാണ് ജില്ല ബാങ്കുകൾ പിരിച്ചു വിട്ടതോടെ പ്രതീക്ഷ നഷ്ടമായത്. ബാങ്ക് ക്ലർക്ക്, ക്യാഷർ തസ്തികകളിലുളളവരാണ് പട്ടികയിലുളളവരെല്ലാം. ബാങ്ക് ഭരണസമിതികൾ അസാധുവാക്കിയതിനൊപ്പം പുതിയ ശാഖകൾ ആരംഭിക്കുന്നതിനും തസ്തികകൾ സൃഷ്ടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ പട്ടികയിൽ നിന്ന് കാര്യമായ നിയമനങ്ങളൊന്നും നടന്നിട്ടില്ല. നിലവിലുളള നിയമനനിരോധനം പിൻവലിക്കണമെന്നാണാവശ്യം. സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് മുൻപുളള നിയമനനിരോധനം ഗൂഢലക്ഷ്യത്തോടെയാണെന്നും ആക്ഷേപമുണ്ട്.