മേളപ്പെരുമയിൽ നാലാളറിയുന്ന ഉച്ചസ്വരത്തിന്‍റെ ഉടമയാണ് ഇലത്താളം അല്ലെങ്കിൽ കൈമണി. തലമുറകളായി ഇലത്താളം നിർമ്മിക്കുന്ന ഒരു കുടുംബമുണ്ട് തൃശൂർ കടവല്ലൂരിൽ. കാലവും താളവും മങ്ങാത്ത ഇലത്താളത്തിന്‍റെ നിർമ്മാണ കഥയിലേക്ക്.
മേളങ്ങളിൽ കാതുകൾക്ക് ഇമ്പം പകരുന്നത് വെള്ളോടിൽ താളം മെനഞ്ഞെടുക്കുന്ന ആ കുടുംബത്തിന്‍റെ കരവിരുതാണ്. ഇലകൾക്ക് മർമര ശബ്ദമാണെങ്കിൽ ഇലത്താളത്തിന് ഘനസ്വരമാണുള്ളത്. ആ ശബ്ദം ലഭിക്കാൻ അഗ്നിശുദ്ധി വരുത്തി ഇലത്താളം നിർമിക്കുന്ന ശില്പിക്ക് താളം പകരുന്ന കലാകാരനോളം കൈവിരുതുണ്ട്. അവിടെ കണ്ണും കൈയും മനസ്സും ഒരേ താളത്തിൽ പ്രവർത്തിക്കണം. എങ്കിൽ മാത്രമേ ശ്രുതി കേമമാകൂ.
ശുദ്ധമായ വെള്ളോട് ഉരുക്കുന്നതിൽ തുടങ്ങുന്നു ഈ സംഗീതയാത്ര. ഉലയിൽ ഉരുക്കിയ ഓട് പൂഴ മണലിന്‍റെ അച്ചിലേക്ക് ഒഴിക്കുമ്പോൾ അസ്തമയ സൂര്യനെ അവിടെ കാണാം. പിന്നെ ഈ ഒറ്റ മുറിയിൽ താളങ്ങൾ പുനർജനിക്കും.
കടവല്ലൂരിൽ ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ആദ്യം അടിക്കുന്നത്. സംഗീതത്തിന്റെ ശ്രുതി വരികൾക്ക് അനുസരിച്ച് മാറുന്നതുപോലെ പണികൾ പുരോഗമിക്കും. പരത്തിയശേഷം വീണ്ടും ഉലയിൽ പഴുപ്പിക്കും. അതുകഴിഞ്ഞ് പിന്നെയും താളങ്ങൾ കഥ പറയും . ചുറ്റിക ഉപയോഗിച്ച് രണ്ടുപേർ ചേർന്ന് അടിക്കും. അവിടെ കലയുണ്ടാക്കുന്ന കലാകാരന്മാരെ കാണാം, ഒരേ താളം, ഒരേ മനസ്സ്.
വീണ്ടും ഉലയിൽ പഴുപ്പിച്ച് അകം കുഴിച്ചെടുക്കും, പിന്നെയും ഒന്നുകൂടി പഴുപ്പിച്ചു വെള്ളത്തിലിട്ട് പൊക്കിയാൽ മിനുക്കൽ ആരംഭിക്കും. അവിടെയാണ് മേളം രൂപപ്പെടുന്നത്. ഇന്ന് മേളപ്പെരുമയൊരുക്കാൻ ഈ മേഖലയിൽ തൊഴിലാളികളില്ല. കുലത്തൊഴിൽ ഇല്ലാതെ അന്യം നിന്നു പോകാറായി.
അഗ്നിശുദ്ധി വരുത്തിയ താളത്തിനു പിന്നിലെ സത്യമാണിത്. പതിനനെട്ടു വാദ്യങ്ങളിലും പഞ്ചവാദ്യത്തിലും കട്ടയ്ക്കു നിൽക്കുന്ന ഈ വാദ്യോപകരണത്തിന് മിഴിവു നൽകി ഇവർ കടവല്ലൂരിൽ കാണും.