അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ ഒരാഴ്ചയായി ആനശല്യം രൂക്ഷം. പ്രദേശവാസിയായ ശശീന്ദ്രന്റെ വീട് മുറ്റത്ത് വരെ ആന എത്തി. വിമുക്തഭട കോളനി ഭൂമി വെട്ടി തെളിക്കാൻ അധികൃതർക്ക് പരാതി കൊടുത്തിട്ടും നടപടിയില്ല.
ശശീന്ദ്രൻ തന്‍റെ 80 സെൻറ് സ്ഥലത്തിൽ എഴുപെത്തിമൂന്ന് സെന്റിലും കൃഷി ചെയ്തിരുന്നു . എന്നാൽ ഇപ്പോൾ ഒരു വിളകളും പറമ്പിലില്ല. എല്ലാം ആനയുടെ വിളയാട്ടത്തിൽ ഇല്ലാതായി. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും ആന ഇവിടെ ഇറങ്ങിയിരുന്നു . രാത്രി സമയങ്ങളിൽ മാത്രമല്ല പകലും ആന ഇറങ്ങുന്നത് പതിവാണ്.
പലപ്രാവശ്യം നാട്ടുകാർ പരാതിപ്പെട്ടിട്ടും കാട് പോലെ വളർന്ന വിമുക്തഭട കോളനി ഭൂമി ഇതുവരെ വെട്ടിത്തെളിച്ചിട്ടില്ല. പള്ളയാൽ ചുറ്റപ്പെട്ട ഇതിൻറെ ഉള്ളിൽ വന്യമൃഗങ്ങൾ തമ്പടിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.