അഞ്ചു ജില്ലകളിലെ രോഗികളുടെ ആശ്രയമായ കോട്ടയം മെഡിക്കൽ കോളജിൽ ബേൺസ് യൂണിറ്റില്ല. മുപ്പത് ശതമാനത്തിലധികം പൊള്ളലേറ്റവരെ ചികൽസയ്ക്കായി ഇവിടെയെത്തിച്ചാൽ രക്ഷപെടുത്തിയെടുക്കുക അസാധ്യമാണ്. കോട്ടയം മെഡിക്കൽ കോളജിൽ സൗകര്യമില്ലാതെ വന്നതോടെയാണ് പൊള്ളലേറ്റ ഒഡീഷ സ്വദേശിനിയായ ഗർഭിണിയ്ക്ക് കഴിഞ്ഞ ദിവസം കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിൽസയ്ക്കായി അലയേണ്ടി വന്നത്.
ഓരോ ആഴ്ചയിലും ശരാശരി അഞ്ചിലധികം രോഗികളാണ് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയ്ക്കായി എത്തുന്നത്. മെച്ചപ്പെട്ട ചികിൽസ ലഭിക്കാത്തതിനാൽ 30 ശതമാനത്തിലധികം പൊള്ളലേറ്റവരിൽ ഭൂരിഭാഗം പേരും രക്ഷപെടാറില്ല. അണുബാധയെ തുടർന്നാണ് മിക്കവരുടെയും മരണം. ബേൺസ് യൂണിറ്റിന് പ്രാഥമികകായി വേണ്ട സൗകര്യങ്ങൾ പോലും ഇവിടെയില്ല. ഇത്തരം രോഗികളെ ചികിൽസിക്കുന്നതിനൊപ്പം ആന്തരിക അവയവങ്ങളിൽ അണുബാധ ഉണ്ടാകാതിരിക്കാനുള്ള സാഹചര്യവും വേണം. ശീതീകരിച്ച തീവ്രപരിചരണ വിഭാഗങ്ങളിൽ വേണം പൊള്ളലേറ്റ രോഗികളെ കിടത്തി ചികിൽസിക്കാൻ. അണുബാധാ സാധ്യതയുള്ളതിനാൽ മറ്റ് രോഗമുള്ളവർക്കൊപ്പം കിടത്താൻ പാടില്ല. എന്നാൽ ഇപ്പോഴും ജനറൽ ശസ്ത്രക്രിയാ വിഭാഗം വാർഡിലാണ് ഇത്തരം രോഗികളെ കിടത്തുന്നത്. മാത്രമല്ല ചികിൽസിക്കുന്നവരും അണുവിമുക്തമായ സഹചര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതും പലപ്പോഴും പാലിക്കപ്പെടാറില്ല.
പൊള്ളലേറ്റവരെ ചികിൽസിക്കുന്നതിനുള്ള ബേൺസ് യൂണിറ്റ് ആരംഭിക്കുമെന്ന് 2013 മാർച്ചിൽ അന്നത്തെ മന്ത്രി വി.എസ്. ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. 1998 ഒക്‌ടോബർ 22ന് ഐങ്കൊമ്പിൽ ബസ് കത്തി 22 പേർ പൊള്ളലേറ്റു മരിക്കുകയും 34 പേർക്കു പരുക്കേൽക്കുകയും ചെയ്‌ത അപകടത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രി പ്ലാസ്‌റ്റിക് സർജറി വിഭാഗത്തിൽ പ്രത്യേക ബേൺസ് തീവ്രപരിചരണ വിഭാഗം തുടങ്ങിയിരുന്നു. എന്നാൽ, ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും കുറവു മൂലം അധികനാൾ കഴിയുന്നതിനു മുൻപുതന്നെ അതു നിന്നുപോയി. പിന്നീടു ജനറൽ സർജറി വിഭാഗത്തോടു ചേർന്ന് ഒരു ബേൺസ് വാർഡ് തുടങ്ങുന്നതിനു നടപടികളായെങ്കിലും. നഴ്‌സുമാരുടെ കുറവു വന്നതോടെ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു.