ആലപ്പുഴ കുടിവെള്ള പദ്ധതി നിര്‍വഹണത്തില്‍ അഴിമതിയുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. നിലവാരമില്ലാത്ത പൈപ്പാണ് പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന പ്രമേയം കലക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ചാ അവലോകനയോഗത്തില്‍ മന്ത്രി അവതരിപ്പിച്ചു. പൈപ്പ് പൊട്ടലിനെപ്പറ്റി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു
ആലപ്പുഴ അമ്പലപ്പുഴ പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി വിഭാവനം ചെയ്തതാണ് ആലപ്പുഴ കുടിവെള്ള പദ്ധതി. 2008 ല്‍ ഭരണാനുമതി നല്‍കിയെങ്കിലും ഒന്‍പതുവര്‍ഷമായിട്ടും കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇഴഞ്ഞുനീങ്ങിയ പണികള്‍ക്കൊടുവില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കി പരീക്ഷണ പമ്പിങ് തുടങ്ങി. എന്നാല്‍ ടെസ്റ്റ് റണ്‍ തുടങ്ങിയപ്പോഴേ പൈപ്പുകള്‍ പൊട്ടി. അഴിമതിയാണ് ഇതിനുകാരണമെന്ന് പൊതുമരാമത്ത് മന്ത്രി ആരോപിച്ചു.
കുടിവെള്ള പദ്ധതിയില്‍ ഉപയോഗിച്ച് പൈപ്പ് ഗുണനിലവാരമുള്ളതാണോ എന്ന് പരിശോധിക്കും. പരീക്ഷണ പമ്പിങ് സമയത്ത് പൈപ്പ് പൊട്ടിയതിനാല്‍ ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് വിശദീകരണം തേടി. സര്‍ക്കാരിന് ഉടന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലയില്‍ നിന്നുള്ള മന്ത്രി നേരിട്ട് നിര്‍ദേശിച്ചത്. ജലവിഭവവകുപ്പിന്‍റെ വ്യവസ്ഥകളില്‍ സമൂലമായ മാറ്റം അനിവാര്യമാണെന്നാണ് മന്ത്രി ജി സുധാകരന്‍റെ പക്ഷം.