കൊച്ചി ബോൾഗാട്ടി പാലത്തിൽ പിന്നോട്ട് നടന്ന് വനിതകളുടെ വേറിട്ട പ്രതിഷേധം. മാസങ്ങൾക്കു മുമ്പ്, അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാലം ഇതുവരെയും തുറക്കാത്തതിലാണ് പ്രതിഷേധം. പാലത്തിനു മുകളിൽ ഫുട്ബോൾ കളിച്ചും നാട്ടുകാർ രോഷമറിയിച്ചു.
അറ്റകുറ്റപ്പണിയുടെ പേരിൽ ഒന്നരമാസമായി അടച്ചിട്ടിരിക്കുകയാണ് ബോൾഗാട്ടി പാലം. വൈപ്പിനിലേക്കുള്ള ഗതാഗതം പൂർണ്ണമായും ഒറ്റവരിയാക്കി. ഇതോടെ, ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടിയ നാട്ടുകാർ അധികൃതരെ പലതവണ പരാതി അറിയിച്ചു. പക്ഷേ, പരിഹാരമുണ്ടായില്ല. ഒരാഴ്ച കൊണ്ട് തീർക്കാമായിരുന്ന അറ്റകുറ്റപ്പണി മാസങ്ങളായി നീളുന്നതിനെതിരെ നാട്ടുകാർ കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധം ഇങ്ങനെ:
വൈപ്പിനിലെ നാട്ടുകാരുടെ കൂട്ടായ്മയായ ഫ്രാഗിന്റെ നേതൃത്വത്തിൽ ആയിരുന്നു ദേശീയപാത അതോറിറ്റിക്കെതിരായ പ്രതിഷേധം. നൂറു തൊഴിലാളികൾ വേണ്ടയിടത്ത്, വെറും രണ്ടു പേരെ മാത്രമേ അറ്റകുറ്റപ്പണിക്ക് നിർത്തുന്നുള്ളൂവെന്നും ആക്ഷേപമുണ്ട്. ഗോശ്രീ ഒന്നാം പാലത്തിൽ നിന്ന് രണ്ടാം പാലത്തിലേക്ക് എത്താൻ മണിക്കൂറുകളാണ് നിലവിലെടുക്കുന്നത്. ഹൈക്കോട്ട് ജംഗ്ഷൻ മുതൽ വൈപ്പിൻ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്കുള്ള സമയങ്ങളിൽ കണ്ടെയ്നറുകൾ ലോറികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പാലം തുറക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.