ഇടുക്കിയിലെ ഇലവീഴാപൂഞ്ചിറയിലേക്ക് നല്ലൊരു റോഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പായില്ല. റോഡില്ലാത്തതിനാൽ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. ഇലവീഴാപൂഞ്ചിറയിലേക്കുള്ള വിനോദസഞ്ചാരികൾ പലരും പാതിവഴിയിൽ യാത്ര ഉപേക്ഷിച്ചു മടങ്ങുകയാണ്.
ഇടുക്കി - കോട്ടയം അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരം. ട്രക്കിംഗ് സാധ്യതയുള്ള മലകളാൽ ചുറ്റപ്പെട്ട സ്ഥലം. സിനിമാ ലൊക്കേഷൻ . വിശേഷണങ്ങൾ പലതുണ്ടെങ്കിലും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിപ്പെടാൻ വലിയ പാടാണ്.
സഞ്ചാരികളക്കോൾ ദുരിതമനുഭവിക്കുന്നത് നാട്ടുകാരാണ്. 350 കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ്. ചക്കിക്കാവില്‍ നിന്നും പൂഞ്ചിറയിലേക്കുള്ള മൂന്നര കിലോമീറ്റര്‍ റോഡാണ് പൂര്‍ണമായും ഉപയോഗശൂന്യമായി കിടക്കുന്നത്. ജീപ്പറുകൾ മാത്രമേ ഈ റോഡിൽ ഓടാറുള്ളൂ. മൂന്നര കിലോമീറ്റർ ഓടാൻ 800 മുതൽ 1000 രൂപ വരെ നൽകണം. കോട്ടയത്തിന്റെ അതിർത്തി തീരുന്നിടം വരെ റോഡ് മനോഹരമാണ്. ഇടുക്കിയിലേക്ക് കടന്നാൽ പിന്നെ ദുരന്തവും.
10 വര്‍ഷം മുന്‍പ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൂവപ്പിള്ളി - പൂഞ്ചിറ - മേലുകാവ് റോഡ് ടാറിംഗിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 16 കോടി രൂപ അനുവദിക്കുകയും ഇത് ഉപയോഗിച്ച് നിര്‍മാണവും ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥ - കോണ്‍ട്രാക്ടര്‍ തര്‍ക്കം മൂലം നിര്‍മാണം പാതി വഴിയില്‍ നിലക്കുകയാണുണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം.