കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അസൗകര്യങ്ങളെകുറിച്ച് പരാതി ഉയരുമ്പോഴും പുതിയ കെട്ടിടം തുറന്നുനൽകിയില്ല. നിർമാണം തുടങ്ങി ഏഴ് വർഷം പിന്നീടുമ്പോഴും എന്ന് പണി പൂർത്തിയാക്കാമെന്ന് അധികൃതർക്കറിയില്ല. മലയോര മേഖലയിലെ സാധാരണക്കാരായ രോഗികളുടെ പ്രധാന ആശ്രയകേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.
ജനറൽ ആശുപത്രിയാക്കി ഉയർത്തിയിട്ടും സൗകര്യങ്ങൾ ഉയർത്തുന്നതിൽ പിന്നോട്ടാണെന്ന് പരാതികൾ വ്യാപകമായി ഉയരുമ്പോഴും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയോട് ചേർന്ന ഈ അഞ്ചുനില കെട്ടിടം ഇതുവരെ തുറന്നുനൽകിയിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള പഴയകെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം. അത്യാഹിത വിഭാഗം രണ്ടുവർഷം മുൻപ് നവീകരിച്ചെങ്കിലും കിടക്കകളുടെ എണ്ണം കുറവാണ് . രോഗികളുടെ എണ്ണം കുടുമ്പോൾ ഒരു കട്ടിലിൽ രണ്ടുപേരെ വീതമാണ് കിടത്തുന്നത്.മഴക്കാലമെത്തിയതോടെ ഒ.പിയിലും ഐ.പിയിലും എത്തുന്ന രോഗികളുടെ എണ്ണവും വർധിച്ചു.
2014 ൽ അഞ്ച് നിലകളായി ആധുനിക നിലവാരത്തോടെയാണ് കെട്ടിടം നിർമിക്കാൻ തുടങ്ങിയത്. അത്യാഹിത വിഭാഗം, ഫാർമസി, ഒ.പി., ഓപ്പറേഷൻ തീേയറ്റർ, ഓഫീസുകൾ എന്നീ വിഭാഗങ്ങൾ വിവിധ നിലകളായി പ്രവർത്തിക്കാൻ കഴിയുന്ന നിലയിലായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ 4 കോടിയും രണ്ടാംഘട്ടത്തിൽ 10 കോടിയും അനുവദിച്ച് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. 2018-ലാണ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഇത് പൂർത്തിയാക്കാനോ തുറന്നുകൊടുക്കാനോ അധികൃതർക്ക് കഴിഞ്ഞില്ല . ജനറൽ ആശുപത്രിയിൽ വേണ്ട സൗകര്യം ഒരുക്കാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് ആശുപത്രിയിൽ എത്തുന്നവർ ആവർത്തിക്കുമ്പോഴും നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.