റവന്യൂ വകുപ്പിൻ്റെ സംസ്ഥാന കലാമേളയിൽ തൃശൂരിന് കിരീടം. അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ ചേര്‍ത്ത് റവന്യൂ കലോത്സവം വിപുലീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മൂന്നു ദിനങ്ങൾ നീണ്ട റവന്യൂ കലോത്സവം തൃശൂരിൽ കൊടിയിറങ്ങി. 311 പോയന്റുകള്‍ നേടി സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ കന്നി കിരീടം സ്വന്തമാക്കി ആതിഥേയരായ തൃശൂര്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. 215 പോയന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തെത്തി.
കലാതിലകമായി തൃശൂരിന്റെ റോമി ചന്ദ്രമോഹനും കലാപ്രതിഭയായി കെ ബി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന വകുപ്പ് എന്ന നിലയിലാണ് ജീവനക്കാർക്കായി മൽസരങ്ങൾ സംഘടിപ്പിച്ചത്. 39 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനത്തില്‍ റവന്യൂ കലാ-കായിക ഉല്‍സവത്തില്‍ വിജയികളായ ജില്ലകള്‍ക്കും കലാകാരന്‍മാര്‍ക്കുമുള്ള ട്രോഫികള്‍ വിതരണം ചെയ്തു.