കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി പൂട്ടിയതോടെ ദുരിതത്തിലായി യാത്രക്കാർ.സെപ്റ്റിക് ടാങ്ക് നിറഞ്ഞ് സ്റ്റാന്‍ഡിലൂടെ മലിന ജലം ഒഴുകാന്‍ തുടങ്ങിയതാണ് ശുചിമുറി പൂട്ടാൻ കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.ഇതോടെ സ്റ്റാൻഡിലെത്തുന്ന സ്ത്രീകൾക്കടക്കം ശുചിമുറിയിൽ പോകാൻ സൗകര്യമില്ല.
സെപ്റ്റിക് ടാങ്കുകള്‍ കൃത്യമായി ശുചീകരിക്കാതായതോടെയാണ് ശുചിമുറികൾ വൃത്തിഹീനമായത്. ദിനംപ്രതി മുന്നൂറിലധികം ബസുകള്‍ കടന്നു പോകുന്ന ബസ്റ്റാൻഡിൽ ജീവനക്കാര്‍ക്കും യാത്രക്കാർക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് ഒരു വഴിയുമില്ല.സെപ്റ്റിക് ടാങ്കിലെ മാലിന്യം സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയിലേക്ക് ഒഴുകി പരക്കുന്നു.എല്ലാ മഴക്കാലത്തും അവസ്ഥ ഇതു തന്നെ.
മാലിന്യക്കുഴി നിര്‍മിച്ച് പ്രശ്നം പരിഹരിക്കുന്നതിനും വെള്ളത്തിൻ്റെ ഉറവയാണ് തടസമായി നില്‍ക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പ്രശ്ന പരിഹാരത്തിനായി വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കാന്‍ ധനകാര്യ കമ്മീഷന്‍റെയും ശുചിത്വമിഷന്‍റെയും ഫണ്ട് ഉപയോഗിച്ച് നേരത്തെ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ ഇത് തയാറാക്കിയ ഇക്കോ ടെക് എന്ന ഏജന്‍സിക്ക് ശുചിത്വ മിഷന്‍റെ അംഗീകാരം ഇല്ലാത്തതാണ് പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനു കാരണം.
അംഗീകാരമുള്ള ഏജന്‍സിയെ നിയോഗിച്ച് ഉടൻ പ്ലാന്‍റ് നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കുമെന്നാണ് പഞ്ചായത്തിന്റെ ഉറപ്പ്.