മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഉമ്മുസല്‍മയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. പതിനൊന്ന് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാല് എല്‍ഡിഎഫ് അംഗങ്ങള്‍ വിയോജിച്ചു. മുസ്്ലിം ലീഗ് പ്രതിനിധിയായിരുന്ന പി.കെ.ഉമ്മുസല്‍മ പാര്‍ട്ടിയുമായി ഭിന്നതയിലായതിനെത്തുടര്‍ന്നാണ് യുഡിഎഫ് അവിശ്വാസം രേഖപ്പെടുത്തിയത്.
അവിശ്വാസ പ്രമേയം നിയമപരമല്ലെന്ന് കാട്ടി സി.കെ.ഉമ്മുസല്‍മ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റിട്ടേണിങ് ഓഫീസറായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻ കുട്ടിക്കെതിരെ പരാതിയുമായി സി.കെ. ഉമ്മുസൽമ രംഗത്തെത്തി. പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണ് പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തതെന്നാണ് ആരോപണം.
അവിശ്വാസം പ്രമേയം ചർച്ചക്കെടുക്കരുതെന്ന ആവശ്യം റിട്ടേണിങ് ഓഫിസർ നിരാകരിച്ചു. വൈകി വന്നതിനാല്‍ എല്‍.ഡി.എഫിലെ ഓമന രാമചന്ദ്രന് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. പിന്നാലെ ഉമ്മുസല്‍മയ്ക്കെതിരായ അവിശ്വാസം നാലിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് പാസായി. ബ്ലോക്കിലെ വികസന മുരടിപ്പിന്റെ യഥാര്‍ഥ കാരണം മുന്‍ പ്രസിഡന്റെന്ന് ലീഗ് നേതൃത്വം. വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടിക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.