മാസങ്ങൾക്ക് മുമ്പ് തകരാറിലായ വൈക്കം നഗരത്തിലെ സിസിടിവി ക്യാമറകൾ നന്നാക്കാൻ നടപടിയില്ല. ക്യാമറകൾ സ്ഥാപിച്ച കമ്പനിയുടെ അറ്റകുറ്റപണി കാലാവധി കഴിഞ്ഞതാണ് പ്രതിസന്ധിയായത്. ക്യാമറകൾ സ്ഥാപിച്ചത് സംബന്ധിച്ച രേഖകൾ നഗരസഭയിൽ നിന്ന് നഷ്ടപ്പെട്ടതും ഫണ്ട് കണ്ടെത്താനാവാത്തതും തിരിച്ചടിയായി.
മൂന്ന് വർഷം മുൻപാണ് എംഎൽഎ സി.കെ.ആശയുടെ ഫണ്ടിൽ നിന്ന് 49 ലക്ഷം രൂപ മുടക്കി നഗരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ഇതിൽ 15 ക്യാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ബീച്ച്, ലിങ്ക് റോഡ്, ചേരും ചുവട്പാലം, ബോട്ട് ജെട്ടി, ക്ഷേത്രപരിസരം തുടങ്ങി പ്രധാന സ്ഥലങ്ങളിലെ ക്യാമറകളാണ് ഇവ. നഗരസഭ അറ്റകുറ്റപണി നടത്തണമെന്ന വ്യവസ്ഥയിലാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച യാതൊരു ഫയലും നിലവിൽ നഗരസഭ ഓഫിസിലില്ല.
നിലവിൽ പോലിസ് തന്നെയാണ് പണം മുടക്കി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അത്യാവശ്യ പണികൾ നടത്തുന്നത്. ഇതിനിടെ നാല് ക്യാമറകൾ ഇടിമിന്നലിൽ നശിച്ചത് മാറ്റി സ്ഥാപിക്കുകയും വേണം. വൈക്കത്തഷ്ടമി അടുത്ത മാസം നടക്കാനിരിക്കെനഗരസഭയും ജനപ്രതിനിധികളും ഇടപെട്ട് ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ നടപടി എടുക്കണമെന്നാണ് ആവശ്യം. സന്നദ്ധ സംഘടനകളുടെ സഹായം തേടി പ്രശ്നം പരിഹരിക്കാനാണ് നഗരസഭയുടെ ആലോചന.