കൊച്ചി നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രമായി കുണ്ടന്നൂര്‍ ഐലന്‍ഡ് പാതയോരം. പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി മാലിന്യ ലോറികളെത്തുന്നത്.
കൊച്ചി നഗരത്തില്‍ നിന്ന് കുണ്ടന്നൂര്‍ വഴി വില്ലിങ്ടൺ ഐലന്‍ഡിലേക്കുള്ള പാതയോരമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നത്. ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ കുന്നുകൂടി കിടപ്പമുണ്ട് മാലിന്യം. മുന്‍പ് രാത്രി കാലങ്ങളിലാണ് ലോറികള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രാവെന്നോ പകലെന്നോ ഭേദമില്ല. ഇതിന്റെ ദുരിതം അനുഭവിക്കുന്നതാകട്ടെ വഴിയോര കച്ചവടക്കാരും.
മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാക്കനാട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മാലിന്യ ലോറികള്‍ ഏറെയും എത്തുന്നതെന്നാണ് ആക്ഷേപം. ഇതേകുറിച്ച് പോര്‍ട്ട് ട്രസ്റ്റിനോടും , കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരോടും പരാതി പറഞ്ഞിട്ടും നടപടി മാത്രമുണ്ടായില്ല. പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മാലിന്യവുമായെത്തിയ ലോറി തടഞ്ഞ് പൊലീസിന് കൈമാറിയത്. പ്രദേശത്ത് രാത്രികാലങ്ങളില്‍ സെപ്റ്റിക്ക് മാലിന്യവും തള്ളുന്നുണ്ട്.