ഇടുക്കി അടിമാലിയില്‍ ഇരുപത്തിനാല് ഏക്കര്‍ ഏലം കൃഷി വെട്ടിനശിപ്പിച്ച് വനംവകുപ്പ് ഭൂമി പിടിച്ചെടുത്തു. മന്നാങ്കണ്ടം സ്വദേശി വി.വി. ജോർജിന്റെ പീച്ചാടിലെ ഏലം കൃഷി വനമേഖലയിലാണെന്നാരോപിച്ചാണ് ഭൂമി വനം വകുപ്പ് ജണ്ട നിർമിച്ചു തിരിച്ചത്.
മന്നാങ്കണ്ടം സ്വദേശി വിവി ജോര്‍ജിന്റെ വര്‍ഷങ്ങളുടെ അധ്വാനമാണ് വനംവകുപ്പ് നിമിഷങ്ങള്‍ കൊണ്ട് വെട്ടിനിരത്തിയത്. വനഭൂമി കയ്യേറി ജോര്‍ജ് കൃഷി നടത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കഴിഞ്ഞ 3 മാസത്തിനിടെ 2 തവണ ഭൂമി ഏറ്റെടുക്കുന്നതിന് വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഒഴിപ്പിക്കൽ നടപടികളിൽനിന്നും വിട്ടുനിന്ന വനംവകുപ്പ് പൊലീസിന്റെ സഹായത്തോടെയെത്തിയാണ് സ്ഥലം പിടിച്ചെടുത്തത്. ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുത്തത്. ഏലം കൃഷി ചെയ്തിരുന്ന സ്ഥലത്തിന് 2000 മുതൽ കരം അടച്ചു
വരുന്നതാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് ഭൂമി ഒഴിപ്പിക്കലിന് പിന്നിലെന്നും സ്ഥലമുടമ ആരോപിച്ചു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ബ്ലോക്കിൽ പെട്ട വനഭൂമിയിലെ അനധികൃത ഏലം കൃഷിയാണ് ഒഴിപ്പിച്ചതെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്നുമാണ് റേഞ്ച് ഓഫിസർ ജോജി ജോണിന്റെ പക്ഷം.