അജൈവ മാലിന്യങ്ങൾ ഉപയോഗ യോഗ്യമാക്കുന്നതിൽ മാത്യകയായിരിക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ സർക്കാർ പച്ചക്കറിത്തോട്ടം. പ്ലാസ്റ്റിക് കുപ്പികളും, ടയറും, ട്യൂബുമെല്ലാം ഉപയോഗിച്ച് മനോഹരമായൊരു പൂന്തോട്ടമാണ് ഇവിടുത്തെ ജീനക്കാർ നിർമിച്ചിരിക്കുന്നത്.
അജൈവ മാലിന്യങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന ചിന്തയിൽ നിന്നാണ് സീറോ വേസ്റ്റ് പവലിയൻ എന്ന ഈ പൂന്തോട്ടം പിറന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളെല്ലാം പലരും വലിച്ചെറിഞ്ഞവയാണ്. പ്ലാസ്റ്റിക് കുപ്പികളിലും ടയറുകളിലും വിവിധ നിറങ്ങൾ പൂശിയതോടെ ആകർഷകമായ ചെടിച്ചട്ടികളായി മാറി. ഷൂസിലും ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നു. വണ്ടിപ്പെരിയാറിലെ കൃഷി വകുപ്പിന്റെ പഠന കേന്ദ്രത്തിലാണ് ആ വ്യത്യസ്ഥ കാഴ്ച്ചകള്‍. ഫാമിന്റെ കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കുകയാണ് ഇനി ലക്ഷ്യം.
പച്ചക്കറികളിൽ പലതും വിളവെടുത്തു. ചെടികൾക്ക് വെള്ളം കിട്ടാൻ തിരി ജലസേചനത്തിൻറെ പല മാതൃകകളും വേസ്റ്റ് സാധനങ്ങൾ കൊണ്ടിവിടെ ഒരുക്കിയിട്ടുണ്ട്. ഈ കാഴ്ച്ചകളെല്ലാം കണ്ട് പഠിക്കാനും സൗകര്യമുണ്ട്. ഫാമിലേയ്ക്കുള്ള പ്രവേശനവും സൗജന്യമാണ്.