ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ ഒന്നരക്കോടിയോളം ചെലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തികളിൽ അഴിമതിയെന്ന് ആരോപണം. ടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ കൈവരികള്‍ തകര്‍ന്നതോടെയാണ് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ മാസം നിര്‍മാണം പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത വിനോദ കേന്ദ്രത്തിന്റെ സ്ഥിതിയാണിത്. കൈവരികള്‍ തകര്‍ന്നുവീണു. 1.38 കോടി രൂപ ചെലവഴിച്ചാണ് ഡിടിപിസി നിര്‍മാണം പൂർത്തീകരിച്ചത്. ഗുണമേൻമയില്ലാത്ത വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചതെന്നാണ് ആക്ഷേപം. നിര്‍മാണ പ്രവർത്തനങ്ങളില്‍ വൻ അഴിമതി നടന്നതിന്റെ തെളിവാണിതെന്നും ആരോപണമുണ്ട്.
തകർന്ന ഭാഗം എടുത്തു മാറ്റാനോ തകരാർ പരിഹരിക്കുവാനോ ഇതുവരെ തയാറായിട്ടില്ല. രണ്ടു വർഷത്തിനിടെയുണ്ടാകുന്ന തകരാറുകൾ നിര്‍മാണ കമ്പനി തന്നെ പരിഹരിക്കുമെന്നാണ് കരാറെന്നും കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് ഡിറ്റിപിസി അധികൃതരുടെ വാദം.