സംവരണ മണ്ഡലമായ വൈക്കത്ത് കോളനി രൂപീകരിച്ച് മൂന്ന് പതിറ്റാണ്ടായിട്ടും പട്ടയം കിട്ടാതെ പട്ടികവർഗ്ഗകുടുംബങ്ങൾ ദുരിതത്തിൽ. ഉള്ളാട സമുദായംഗങ്ങളായ മുപ്പത്തിയൊന്ന് കുടുംബങ്ങളാണ് പട്ടയത്തിനായി അലയുന്നത്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭൂമിയിൽ യാതൊരു വിധ അവകാശവുമില്ലാതെ കഴിയുകയാണ് ഈ കുടുംബങ്ങൾ.
1991ലാണ് വൈക്കംTv പുരം പഞ്ചായത്തിലെ മൂന്നാംവാർഡിൽ പട്ടികവർഗ്ഗ കോളനി സ്ഥാപിച്ചത്. വൈക്കംബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലെ ഏക പട്ടികവർഗ കോളനിയായ ഇവിടെ ആദ്യഘട്ടത്തില്‍ 35 കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പട്ടികവർഗ ജില്ലാപ്രൊജക്റ്റ് ഓഫിസറുടെ പേരിലുള്ള 3 ഏക്കർ 92 സെൻ്റ്
ഭൂമിയിലാണ് കോളനി സ്ഥാപിച്ചത്. പത്ത് സെന്‍റ് വീതം കുടുംബങ്ങള്‍ക്ക് വീതിച്ച് നല്‍കാനും തീരുമാനിച്ചു. 30 വർഷം കഴിഞ്ഞിട്ടും സ്ഥലത്തിന്പട്ടയം നൽകാൻ മാറി മാറി വന്ന സര്‍ക്കാരുകള്‍ തയാറായില്ല. വസ്തുവിലെ ആദായം പോലും എടുക്കാൻ കോളനിവാസികള്‍ക്ക് നിയമപരമായി അനുവാദമില്ല.
പട്ടയമില്ലാത്തതിനാല്‍ അഞ്ച് കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനുള്ള അവസരവും വൈകുകയാണ്.
കോളനികാര്‍ക്ക് സ്വയംതൊഴിൽ കണ്ടെത്താനായി ഖാദി യൂണിറ്റിനായി പണിത കെട്ടിടം തകർന്ന് വീണിട്ട് വർഷങ്ങളായി. വള്ളം നിർമിച്ചും തഴപ്പായ നിർമിച്ചും പച്ചമരുന്ന് ശേഖരിച്ചുമായിരുന്നു തുടക്കകാലത്തെ കോളനിക്കാരുടെ ജീവിതം. ഉന്നത വിദ്യാഭ്യാസമുള്ള കോളനിയിലെ സംവരണമുള്ള യുവതി യുവാക്കളിൽ
പലർക്കും താൽക്കാലിക ജോലി ലഭിച്ചെങ്കിലും ഇതുവരെ സ്ഥിരപ്പെടുത്താന്‍ നടപടിയില്ല. സംവരണ മണ്ഡലത്തിലായിട്ടും കോളനിയോടുള്ള അവഗണനയിൽ
പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കോളനിയിലെ ഒരു വിഭാഗം താമസക്കാർ.