നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്ന് ആലപ്പുഴ പള്ളിപ്പുറത്ത് ട്രീറ്റ്മെന്റ് പ്ലാന്റില്‍നിന്നുള്ള ജലം കായലിലേക്ക് ഒഴുക്കിവിടാനുള്ള പ്രവൃത്തി തുടങ്ങി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഗാ ഫുഡ്പാർക്കിലെ മലിനജലം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പൈപ്പ് സ്ഥാപിക്കൽ ജോലികൾ ഒരുമാസം നീളുന്നതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സന്നാഹത്തിലാണ് ജോലികള്‍.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് മെഗാഫുഡ് പാര്‍ക്ക്. ഇവിടുത്തെ മലിനജലം ശുദ്ധീകരിച്ചശേഷം കൈതപ്പുഴ കായലിലേക്ക് ഒഴുക്കിവിടാനാണ് പദ്ധതി. ഇതിനായുള്ള പൈപ്പിടല്‍ പ്രവൃത്തി ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. പഞ്ചായത്തംഗം ഷിൽജയുടെ നേതൃത്വത്തിൽ ജനകീയസമരസമിതി പ്രതിഷേധം ആരംഭിച്ചെങ്കിലുംപോലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരത്തിന് പിന്തുണയുമായി ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയും എത്തി
ബിജെപിയുടെയും മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെയും ധീവരസഭയുടെയും പ്രതിഷേധങ്ങളും നടന്നു. പ്രതിഷേധക്കാരെയെല്ലാം പൊലീസ് അറസ്റ്റുചെയ്തുനീക്കി. ഫാക്ടറിയിലെ ജലം കായലിലേക്ക് ഒഴുക്കുന്നത് മത്സ്യസമ്പത്ത് ഇല്ലാതാക്കുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നുമാണ് നാട്ടുകാരുടെ പക്ഷം. എതിര്‍പ്പ് മുന്നില്‍ക്കണ്ട് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്