കാട്ടാനയെപ്പേടിച്ച് കരിമ്പ് കൃഷി ഉപേക്ഷിച്ച് കരനെല്‍കൃഷി ചെയ്തിട്ടും രക്ഷയില്ലാതെ ഇടുക്കി മറയൂരിലെ കര്‍ഷകര്‍. കാട്ടുപന്നിക്കൂട്ടവും, മുയലുകളുമെല്ലാം ചേര്‍ന്ന് െഹക്ടറ്കണക്കിന് നെല്‍കൃഷിയാണ് നശിപ്പിച്ചത്. ചന്ദന റിസര്‍വ് അതിര്‍ത്തിയില്‍ സംരക്ഷണവേലി നിര്‍മ്മിക്കുകയാണെങ്കില്‍ വന്യമൃഗശല്ല്യം നിയന്ത്രിക്കാനാകുമെന്ന് കര്‍ഷകര്‍.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ കൃഷിചെയ്തിരുന്ന കരിമ്പ് കാട്ടാനകൂട്ടം പൂര്‍ണായും നശിപ്പിച്ചത്. തുടര്‍ന്ന് കൃഷി മാത്രം ഉപജീവനമാക്കിയ കമലയും മകനും ചേര്‍ന്ന് കാട്ടാന ശല്യം അധികം ബാധിക്കാത്ത കരനെല്‍കൃഷിയിലേക്ക് തിരിഞ്ഞു.
എന്നാല്‍ ഇവിടെയും ഈ കര്‍ഷകയ്ക്ക് വെല്ലുവിളിയായത് കാട്ടാനയും, കാട്ടുപന്നികളും , കാട്ടുമുയലുകളുമെല്ലാമാണ്. ഞാറ് നട്ട് ഏതാനും ദിവസങ്ങള്‍ പിന്നിട്ട പാടത്ത് വെള്ളം കെട്ടി നിറുത്തിയിരുന്നത് ആനക്കൂട്ടം കയറി നശിപ്പിച്ചു. ഒരാഴ്ചയോളം പണിയെടുത്താണ് വീണ്ടും ഞാറ് നട്ടത്. പിന്നാലെ
കൂട്ടമായെത്തിയ കാട്ടുപന്നികൂട്ടവും വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്ത് കാട്ട് മുയലുകളുടെ ശല്യവും അതിരൂക്ഷമാണ്.ഉപജീവനത്തിനായി ലക്ഷങ്ങള്‍ കടം വാങ്ങിയിറക്കിയ കൃഷി വന്യമൃഗങ്ങള്‍ തുടര്‍ച്ചയായി നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്.വന്യമൃഗങ്ങള്‍ കൃഷിയേറെ നശിരപ്പിച്ചങ്കിലും ഇവര്‍ക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. ചന്ദന റിസര്‍വിന് ചുറ്റും ശക്തമായ വേലി നിര്‍മിച്ചാല്‍ വന്യമൃഗങ്ങളെ നിയന്ത്രിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.