കൊച്ചി നഗരസഭാപരിധിയില്‍ കൂടുതല്‍ കോവിഡ് നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടി തുടങ്ങി. സമ്പര്‍ക്കരോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഫോര്‍ട്ടുകൊച്ചി മേഖലയില്‍ രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ല.
കൊച്ചി നഗരസഭ പരിധിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കുവേണ്ടിയാണ് അടിയന്തരസൗകര്യങ്ങള്‍ ഒരുക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കും. ഇവിടേക്ക് വേണ്ട സാധനങ്ങള്‍ അടിയന്തരമായി സംഭരിക്കാനും ജില്ല കലക്ടര്‍ എസ്.സുഹാസിന്റെ സാന്നിധ്യത്തില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇന്നലെ എറണാകുളത്തെ രോഗബാധിതരില്‍ 83ല്‍ 66ഉം സമ്പര്‍ക്കത്തിലൂടെയാണ്.
ചെല്ലാനം ക്ലസ്റ്ററില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമീപപ്രദേശമായ ഫോര്‍ട്ട് കൊച്ചിയില്‍ 5 രോഗികള്‍. ഈ ഭാഗത്ത് തല്‍ക്കാലം കര്‍ഫ്യൂ പ്രഖ്യാപിക്കുന്നില്ലെന്ന് കലക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി. ആലുവ ക്ലസ്റ്ററിലും സ്ഥിതി രൂക്ഷമാണ്. സ്വകാര്യ ആശുപത്രിയിലെ 4 ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരാണ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ച കാക്കനാട് ഗ്യാസ് ഏജൻസിയില്‍ ഇന്നലെ നാല് പേര്‍ കൂടി കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. പെരുമ്പാവൂരിന് സമീപ പ്രദേശങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെല്ലാനം ഹാര്‍ബറുമായി ബന്ധമുള്ള ആലപ്പുഴ കുത്തിയതോട് സ്വദേശികളായ നാലുപേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.