വന്യമൃഗശല്യം രൂക്ഷമായ കോതമംഗലം വടാട്ടുപാറയില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ജനവാസകേന്ദ്രത്തിനുചുറ്റും വേലികെട്ടണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഒാഫീസ് ഉപരോധിച്ചു. ഈ ഭാഗത്ത് വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും പതിവായിട്ടുണ്ട് .
ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ടായിരുന്നു വടാട്ടുപാറയില്‍ നാട്ടുകാരുടെ സമരം. കോൺഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് തുണ്ടം റേഞ്ച് ഓഫീസ് ഉപരോധിച്ചത്. ആവശ്യങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു മണ്ഡലം പ്രസിഡന്റ് ഈ സി റോയിക്കും നാട്ടുകാര്‍ക്കും അധികൃതര്‍ നല്‍കിയ ഉറപ്പ് . ഉറപ്പുകള്‍ പലതുണ്ടായിട്ടും ഒന്നും പാലിക്കപ്പെടാറില്ലെന്നതാണ് വടാട്ടുപാറക്കാരുടെ അനുഭവം.. ഒരുമാസം മുമ്പാണ് പണ്ടാരന്‍ സിറ്റിയില്‍ താമസിക്കുന്ന വലിയകാലായില്‍ ജോമോന്റെ നായയെ പുലി കൊണ്ടുപോയത് . വീട്ടില്‍കെട്ടിയിരുന്ന നായയുടെ അവസ്ഥയിതാണെങ്കില്‍ മനുഷ്യരുടെ ജീവന് എന്തുവിലയെന്നാണ് ചോദ്യം
വടാട്ടുപാറ തകിടിപ്പടി മുള്ളാർവിള പൊടിയന്‍ വീട്ടില്‍ കണ്ടത് പുലിയെയാണ് . കാല്‍പാദം പരിശോധിച്ച് കടുവയാണെന്ന് വനംവകുപ്പുകാരും പറഞ്ഞു. ക്യാമറവച്ചതൊഴിച്ചല്‍ മറ്റൊരു നടപടിയും ഉണ്ടായില്ല. വനത്തെ ജനവാസമേഖലയില്‍ നിന്ന് വേര്‍തിരിച്ച് വേലികെട്ടണമെന്ന ആവശ്യം പക്ഷേ ആരും ചെവിക്കൊണ്ടിട്ടില്ല