പാലക്കാടൻ പാടങ്ങളിൽ നെൽവിത്തിനായുള്ള കൃഷിയിറക്കൽ തുടങ്ങി. കുട്ടനാട്ടിലേക്കും തൃശ്ശൂരിലെ കോൾ പാടങ്ങൾക്കും ഉൾപ്പെടെ പുഞ്ചകൃഷിയിറക്കാൻ പാലക്കാടു നിന്നാണ് ഗുണമേന്മയുള്ള വിത്തുകൾ എത്തിക്കുന്നത്.
പാലക്കാട് കിണാശേരിയിലെ പാടത്തിൽ ഞാറ്റടി തയ്യാറാക്കുകയാണ്. സംസ്ഥാന വിത്ത് വികസന അതോറിറ്റി യുമായി സഹകരിച്ച് ജില്ലയിൽ 700 ഹെക്ടറിലാണ് ഇങ്ങനെ നെൽവിത്തിനായി കൃഷിയിറക്കുന്നത്. ആലപ്പുഴയിൽ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുന്ന വിളയിറക്കലിന് മുൻപ് വിത്തെത്തിക്കുന്നതിനാണിത്. കൂടുതലും ഉമ വിത്താണ് ഉപയോഗിക്കുന്നത്. 135 ദിവസമാണ് മൂപ്പ്. കൊയ്ത്തുകഴിഞ്ഞ് വിത്ത് തയ്യാറാക്കി ബാഗിൽ നിറച്ച് എത്തിക്കുന്നതാണ് രീതി.സംസ്ഥാനത്തിന് ആവശ്യമായ വിത്തിന്റെ ഭൂരിഭാഗവും പാലക്കാടാണ് ഉല്പാദിപ്പിക്കുന്നത് .
സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ നേരിട്ടുള്ള ഗുണനിലവാര പരിശോധനക്ക് ശേഷമാണ് കൃഷിക്കാർക്ക് വിത്ത് ലഭ്യമാക്കുക. കഴിഞ്ഞ രണ്ട് പ്രളയങ്ങൾക്ക് ശേഷവും കർഷർക്ക് വിത്ത് എത്തിച്ചത് പാലക്കാട് നിന്നായിരുന്നു. കൂടാതെ നാഷനൽ സീഡ് കോർപറേഷൻ മുഖേനയും കർഷകർക്ക് വിത്ത് ലഭ്യമാക്കാറുണ്ട് .