ഇടുക്കി നെല്ലിമലയിൽ ആടുകളെ കൊന്ന പുലിയെ പിടികൂടി . പുലർച്ചയോടെ ആണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയത് . പുലിയെ വള്ളക്കടവിലെ ഉൾവനത്തിലെത്തിച്ചു തുറന്ന് വിട്ടു.
ജനവാസ മേഖലയിൽ പുലി എത്തിയേതോടെ നെല്ലിമല ആറ്റോരം നിവാസികൾ വലിയ ആശങ്കയിലായിരുന്നു . വണ്ടിപ്പെരിയാർ നെല്ലിമല ആറ്റോരത്ത് പുലിയുടെ അക്രമണത്തിൽ തിങ്കളാഴ്ചയാണ് രണ്ടു ആടുകൾ ചത്തത് . കുമളി റേഞ്ച് ആഫീസർ വി.കെ.രതീഷിന്റെ നേതൃത്വത്തിൽ എത്തിയ വനപാലകർ കാൽപാടുകൾ പുലിയുടെ ശേഖരിച്ച് ക്യാമറയും, പുലിയെ പിടികൂടുന്നതിനായി കൂടും സ്ഥാപിച്ചിരുന്നു .
രാത്രി 12നാണ് മൂന്നു വയസുള്ള പെൺ പുലി കെണിയിൽ കുടുങ്ങിയത് . വനം വകുപ്പ് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല . പുലർച്ചെ തന്നെ പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വള്ളക്കടവിലെ ഉൾവനത്തിൽ പുലിയെ തുറന്ന് വിട്ടു . വനാതിർത്തി പങ്കിടുന്ന വണ്ടിപ്പെരിയാറിലെ തോട്ടം മേഖലയിൽ പുലി, കരടി എന്നിവ എത്തുന്നതും വളർത്തു മൃഗങ്ങളെ അക്രമിക്കുന്നതും സ്ഥിരം സംഭവമാണ്.