മൃഗസംരക്ഷണ വകുപ്പിന്റെ തൊടുപുഴ കോലാനി പൗൾട്രി ഫാമിലെ പന്നികളിൽ ബ്രൂസില്ല വൈറസ് കണ്ടെത്തി. രോഗം മനുഷ്യരിലേക്ക് പകരുവാൻ സാധ്യതയുള്ളതിനാൽ രോഗം കണ്ടെത്തിയ 20 പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നു കുഴിച്ചുമൂടി. നാട്ടുകാര്‍ക്ക് ആശങ്കവേണ്ടെന്നും മുൻകരുതല്‍ സ്വീകരിച്ചതായും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പ് കോലാനിയിലെ ഫാമില്‍ പന്നികളുടെ രക്തസാമ്പിളിൽ നടത്തിയ പരിശോധനയിലാണ് ബ്രൂസില്ല വൈറസ് സാനിധ്യം കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗ ബാധയുണ്ടാകാൻ സാധ്യത കണ്ടെത്തിയ പന്നികളെ ഫാമിൽ വെച്ച് തന്നെ നശിപ്പിച്ചു. രോഗാണുക്കൾ മനുഷ്യരിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടികളെടുത്തത്.
പതിനൊന്ന് വലിയ പന്നികളെയും 9 കുഞ്ഞുങ്ങളെയും കുഴിച്ചുമൂടുകയും, ഫാമിലേക്കു പ്രവേശനം നിയന്ത്രിക്കുകയും ചെയ്തതോടെ നാട്ടുകാർ അശങ്കയിലായി. യാതൊരു ആശങ്കയുടെയും വേണ്ടെന്നും, നാട്ടുകാര്‍ക്കും ഫാമിലെ ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കുമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ഫാമിലെ ജീവനക്കാർക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പരിശോധന കർശനമാക്കി. വരുന്ന 6 മാസം ഫാമിന്റെ പ്രവര്‍ത്തനം പ്രത്യേക നിരീക്ഷണത്തിലായിരിക്കും.