ഒന്നര പതിറ്റാണ്ട് മുന്‍പ് കൊച്ചി നഗരസഭ തുടങ്ങി വച്ച പേരണ്ടൂര്‍ കനാല്‍ നവീകരണം ഇപ്പോഴും അനിശ്ചിതത്വത്തില്‍. ഇതിന്റെ ഭാഗമായി തേവര കോന്തുരുത്തിയില്‍ നിന്ന് 35 കുടുംബങ്ങളെ ഒഴിപ്പിച്ച് വീണ്ടെടുത്ത പ്രദേശം ഇപ്പോള്‍ നാശത്തിന്റെ വക്കില്‍. പ്രദേശത്ത് വാക്ക് വേ നിര്‍മിക്കാനെന്ന പേരില്‍ കോടിക്കണക്കിന് രൂപയും പാഴാക്കി.
തേവര ഭാഗത്ത് പേരണ്ടൂര്‍ കനാലിന്റെ നവീകരണ പദ്ധതി നഗരസഭ ആരംഭിച്ചിട്ട് 15 വര്‍ഷം പിന്നിട്ടു. 16 മീറ്ററുള്ള കനാല്‍ 28 മീറ്ററായി വീതി കൂട്ടുകയായിരുന്നു പദ്ധതി. ഇതിനായി കോന്തുരുത്തിയില്‍ കനാലിന്റെ കരയിലുള്ള 35 കുടുംബങ്ങളെ ഒഴിപ്പിച്ചത് 2007ല്‍ . രണ്ട് വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരുടെ പുനരധിവാസം സാധ്യമായതും. 12 കുടുംബങ്ങള്‍ക്ക് മുണ്ടംവേലിയില്‍ ഫ്ളാറ്റും ഫ്ളാറ്റ് ആവശ്യമില്ലാത്തവര്‍ക്ക് അഞ്ച് ലക്ഷം രൂപയും. ഇതിനായി ഒരുപാട് പോരാട്ടവും നടത്തേണ്ടി വന്നു കിടപ്പാടം വിട്ടുനല്‍കേണ്ടി വന്ന നിര്‍ധനര്‍ക്ക്.
കുടിയൊഴിപ്പിക്കലിന്റെ വേഗം പക്ഷേ കനാല്‍ നവീകരണത്തിനുണ്ടായില്ല. ഈ ഭാഗത്ത് ഇപ്പോള്‍ കായലിനുള്ള വീതി 14 മീറ്ററില്‍ താഴെ മാത്രം. വാട്ടര്‍ മെട്രോയുടെ ഭാഗമായി തേവര പാലം മുതല്‍ ശാന്തി നഗര്‍ വരെ വാക്ക് വേ നിര്‍മിക്കാനാണ് നഗരസഭയുടെ പുതിയ പദ്ധതി. അതിനായി ഒരു വര്ഷം മുന്‍പാണ് കോടി കണക്കിന് രൂപ മുടക്കി ഈ സ്ലാബുകള്‍ നിര്‍മിച്ചത്. അതും നിലവില്‍ നോക്ക് കുത്തി.
കനാല്‍ നവീകരണം തുടങ്ങിയിടത്ത് തന്നെ നില്‍ക്കുമ്പോഴാണ് പേരണ്ടൂര് കനാലിന്റെ കൈവഴികള്‍ വീതി കൂട്ടാനെന്ന പേരില്‍ വീണ്ടും ഇരുന്നൂറോളം കുടുംബങ്ങൾ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.