കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി മൂന്നാറിലെ തൊഴിലാളി ലയങ്ങള്‍. ഗ്രാംസ് ലാന്‍ഡ് എസ്റ്റേറ്റ് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാന വന്‍ കൃഷിനാശമാണ് ഉണ്ടാക്കിയത്. ആളുകള്‍ ഭീതിയോടെയാണ് എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നത്.
മൂന്നാര്‍ ഗ്രാംസ് ലാന്‍ഡ് മേഖലയിലെ തൊഴിലാളി ലയത്തിന് മുന്നിലാണ് ഈ ഒറ്റയാന്‍ മണിക്കൂറുകളോളം തമ്പടിച്ചത്. രാപകല്‍ വ്യത്യാസമില്ലാതെ ഇവിടെ കാട്ടാന ശല്ല്യം രൂക്ഷമാണ്. തൊഴിലാളികള്‍ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു കാട്ടാന വീടിന്റെ മുറ്റത്ത് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ശബ്ദമുണ്ടാക്കാതെ മുറിക്കുള്ളില്‍ ഒളിച്ചിരുന്നാണ് രക്ഷപെട്ടത്. പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയടക്കം കാട്ടാന നശിപ്പിച്ചിരുന്നു. ആനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത ഗതികേടിലാണ് തോട്ടം തൊഴിലാളികൾ.