ഇന്ത്യന്‍ സൈന്യത്തിനായി പാലക്കാട് കഞ്ചിക്കോട് BEMLല്‍ നിര്‍മിച്ച സര്‍വത്ര ബ്രിജ് സംവിധാനം േസനയ്ക്ക് കൈമാറി. ജലാശയങ്ങളും കിടങ്ങുകളും മറികടക്കാനുളള താല്‍ക്കാലിക പാലങ്ങള്‍ ഉള്‍പ്പെട്ട ടട്ര ട്രക്കുകളാണിത്. ഇന്ത്യയില്‍ ആദ്യമായാണ് തദ്ദേശീയമായി സര്‍വത്ര ബ്രിജ് നിര്‍മിക്കുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുളള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് എന്ന ബമ്്്ലിന്റെ കഞ്ചിക്കോട് യൂണിറ്റാണ് രാജ്യത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കിയത്. മലയിടുക്കുകളും ജലാശയങ്ങളും അപകടകരമായ കിടങ്ങുകളും മറികടക്കാന്‍ സൈന്യത്തിന് ഏറെ പ്രയോജനപ്പെടുന്ന പാലങ്ങളോടു കൂടിയ വാഹനമാണ് സര്‍വത്ര ബ്രിജ്. താല്‍ക്കാലികമായി ഉപയോഗിക്കാവുന്ന പാലങ്ങള്‍ ടട്ര ട്രക്കുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. പതിനഞ്ചു മീറ്റര്‍ നീളം. യുദ്ധ ടാങ്കുകൾ, ട്രക്കുകൾ മറ്റ് സൈനീക വാഹനങ്ങൾ എന്നിവയടക്കം 70 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. സര്‍വത്ര ബ്രിജിന്റെ സാങ്കേതിക വിദ്യ രണ്ടായിരത്തില്‍ രാജ്യം സ്വന്തമാക്കിയെങ്കിലും പൂര്‍ണമായും തദ്ദേശീയമായി നിര്‍മിക്കുന്നത് ഇതാദ്യമായാണ്. ഡി.ആർ.ഡി.ഒയാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. കഞ്ചിക്കോട് ബമ്്ൽ ക്യാംപസിൽ നടന്ന ചടങ്ങിൽ ആർമി എന്‍ജിനീയറിങ് വിഭാഗം മേധാവി മേജർ ജനറൽ എസ്.രാധാകൃഷ്ണൻ സർവത്ര ബ്രിജ് സംവിധാന വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
രണ്ടു വര്‍ഷത്തിനുളളില്‍ 22 സെറ്റുകളിലായി 110 സര്‍വത്ര ബ്രിജ് ട്രക്കുകള്‍ ബെമ്്്ലില്‍ നിന്ന് സൈന്യത്തിന് കൈമാറും.വിവിധ തരത്തിലുളള ടട്ര ട്രക്കുകളും, മെട്രോയുടേത് ഉള്‍പ്പെടെ റെയില്‍ കോച്ചുകളും കഞ്ചിക്കോട് നിര്‍മിക്കുന്നു.
പ്രതിരോധ മേഖലയില്‍ അഭിമാനമായ ബമ്്ലിനെ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എന്നാല്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ പൊതുമേഖലയില്‍ നിലനിര്‍ത്തി സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാമെന്ന് ഇത് തെളിയിക്കുന്നു.