വൈക്കം താലൂക്കാശുപത്രിയിലെ ആധുനിക മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം അഴുകി നശിച്ചു. ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ വരുത്തിയ വീഴ്ചയാണ് മൃതദേഹം അഴുകാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നു. മോര്‍ച്ചറിയുടെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പരാതി ഉയര്‍ന്നിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണ് ആശുപത്രി അധികൃതര്‍.
കുളത്തില്‍ മുങ്ങിമരിച്ച ഇടയാഴം സ്വദേശി അനുപ്രസാദിന്‍റെ മൃതദേഹമാണ് അഴുകിയത്. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലെ ആധുനിക മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മുഖം വികൃതമായി ദുര്‍ഗന്ധം വമിക്കുന്ന രീതിയിലാണ് ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്. ഇതോടെ രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതാണ് മൃതദേഹം അഴുകാന്‍ കാരണമായത്. രാത്രി ആശുപത്രിയില്‍ വൈദ്യുതിയുണ്ടായിരുന്നില്ല ജനറേറ്ററും പ്രവര്‍ത്തിപ്പിച്ചില്ല.
കഴിഞ്ഞ വർഷമാണ് ഒന്‍പത് ലക്ഷം രൂപ മുടക്കി ആധുനിക ശീതീകരണ ചേമ്പറോടു കൂടിയ മോര്‍ച്ചറി നിര്‍മിച്ചത്. സമാനമായ പരാതി വേറെയും ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ആരോപണം.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആര്‍എംഒ ഡോക്ടര്‍ ഷീബാമോള്‍ ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ച് അനുപ്രസാദിന്‍റെ ബന്ധുക്കള്‍ മൃതദേഹവുമായി മടങ്ങിയത്.