സാമ്പത്തിക പ്രതിസന്ധി മൂലം വെള്ളൂര്‍ എച്ച്എന്‍എലിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ പട്ടിണിയിലായത് ആയിരത്തിലേറെ തൊഴിലാളികളാണ്. ഒരു വര്‍ഷത്തിലേറെയായി ശമ്പളം മുടങ്ങിയതോടെ കടംവാങ്ങിയും കൂലിപ്പണി ചെയ്തും കുടുംബം പുലര്‍ത്തേണ്ട ഗതികേടിലാണ് മിക്കവരും. ആനുകൂല്യവും ശമ്പളവും അടക്കം നൂറു കോടി രൂപയ്ക്കടുത്താണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
വെള്ളൂര്‍ ഗ്രാമത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ്. ഈ ഗ്രാമത്തിലുള്ളവരായിരുന്നു കമ്പനിയിലെ ഭൂരിഭാഗം തൊഴിലാളികളും. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ സേവിച്ചരുള്‍പ്പെടെയാണ് നിലവില്‍ ശമ്പളം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തൊഴിലാളികള്‍ക്ക് അവസാനമായി ശമ്പളം ലഭിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇനി ശമ്പളം എന്ന് കിട്ടുമെന്ന് ഉറപ്പുമില്ല. 408 സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ എഴുനൂറിലേറെ കാഷ്വല്‍ തൊഴിലാളികള്‍ മുന്നൂറിലേറെ ട്രെയിനികളും നിലവില്‍ എച്ച്എന്‍എല്ലില്‍ ജോലി ചെയ്യുന്നുണ്ട്.
ഉത്പാദനം നിലച്ചെങ്കിലും മിക്കവരും മുടങ്ങാതെ ഓഫിസിലെത്തുന്നു. വരാതിരുന്നാല്‍ അതിന്‍റെ പേരില്‍ മാനേജ്മെന്‍റ് പുറത്താക്കുമെന്ന ആശങ്ക തൊഴിലാളികള്‍ക്കുണ്ട്. അങ്ങനെ വെന്നാല്‍ ലഭിക്കാനുള്ള ശമ്പളം പോലും നഷ്ടമാകും. മറ്റൊരു ജോലിക്ക് പോകാനുള്ള അവസരം കൂടിയാണ് നഷ്ടമാകുന്നത്. വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇതോടൊപ്പം മുടങ്ങി. കമ്പനി സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് കമ്പനി കടുത്ത പ്രതിസന്ധിയിലായത്. ഇത് കൂടാതെ പുതിയതായെത്തിയ എംഡിയുടെ നിലപാടുകളും കമ്പനിയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.