രണ്ട് മാസത്തോളമായി കരിങ്കോഴി കുഞ്ഞുങ്ങളെയും കോഴിമുട്ടകളും വിഴുങ്ങുന്ന മൂര്‍ഖനെ നാട്ടുകാര്‍ പിടികൂടി. കോതമംഗലം പുന്നേക്കാടാണ് പതിനഞ്ചോളം കോഴിക്കുഞ്ഞുങ്ങളെ അകത്താക്കിയ മൂര്‍ഖനെ നാട്ടുകാര്‍ പിടികൂടി തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ എത്തിച്ചത്
പുന്നേക്കാട് വെളിയേച്ചാല്‍ മേയ്ക്കമാലിയില്‍ വര്‍ഗീസ് കുറച്ചുദിവസമായി നിരാശനായിരന്നു. താന്‍ വളര്‍ത്തുന്ന കോഴികുഞ്ഞുങ്ങളെല്ലാം ഓരോ ദിവസവും കുറഞ്ഞുവരുന്നു. മുട്ടകളും കാണുന്നില്ല. പക്ഷെ എന്താനണ് സംഭവിക്കുന്നത് എന്ന് ഒരു എത്തും പിടിയുമില്ല. കള്ളനായിരിക്കുമെന്ന് കരുതി ഇരിക്കവെയാണ് രാവിലെ കോഴിക്കൂട്ടില്‍ നിന്ന് കരച്ചില്‍ കേട്ടത്. ചെന്ന് നോക്കിയപ്പോള്‍ എല്ലാവരും ഞെട്ടി. ആറടിയോളം നീളം വരുന്ന മൂര്‍ഖന്‍ പാമ്പ് കൂടിനുള്ളില്‍. ഒരു കരിങ്കോഴി കൂടിനുള്ളില്‍ ചത്തുകിടക്കുന്നു. മറ്റ് കോഴികുഞ്ഞുങ്ങള്‍ പേടിച്ച് കരയുന്നു. ഉടന്‍ വർഗീസ് ബന്ധുവും പാമ്പ് പിടുത്തക്കാരനുമായ മാര്‍ട്ടിനെ വിവരം അറിയിച്ചു. മാർട്ടിൻ എത്തി കോഴിക്കൂട്ടിൽ നിന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കി.
കൂടിനുള്ളിലേക്ക് കടന്ന മൂര്‍ഖന്‍ ഇരവിഴുങ്ങിയതോടെ പുറത്ത് കടക്കാന്‍ സാധിക്കാതെയായി. ഇതാണ് പാമ്പ് പിടുത്തം എളുപ്പമാക്കിയത്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെത്തിച്ച മൂര്‍ഖനെ ഇവിടെ കൂട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.