ക്ഷേത്രകലകളുടെ പഠനത്തിനായി സ്ഥാപിച്ച വൈക്കം ക്ഷേത്ര കലാപീഠത്തിന്‍റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ദേവസ്വം ബോര്‍ഡിന്‍റെ നീക്കം. വൈക്കത്തുള്ള നാഗസ്വരം, തകില്‍ ക്ലാസുകള്‍ നാല് വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ ആറ്റിങ്ങലിലെ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡിന്‍റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കി.
ക്ഷേത്രകലകളുടെ പഠനത്തിനായി 1982 ലാണ് വൈക്കത്ത് സൗജന്യ ഭക്ഷണവും താമസ സൗകര്യങ്ങളുമായി കലാപീഠം തുടങ്ങിയത്. വൈക്കത്തിന് പുറമെ ആറ്റിങ്ങലില്‍ ആരംഭിച്ച പഠനകേന്ദ്രം കുട്ടികളില്ലാത്തതിനാല്‍ 2015ല്‍ അടച്ചുപൂട്ടി. വൈക്കത്ത് തകില്‍, നാഗസ്വരം, പഞ്ചവാദ്യം തുടങ്ങിയ ക്ഷേത്രകലകള്‍ക്ക് പുറമെ സോപാന സംഗീതം, അഷ്ടപദി, കളം എഴുത്ത് എന്നിവയും പൊതു വിജ്ഞാനവും പഠിപ്പിക്കുന്നുണ്ട്. 200 കുട്ടികളും 13 അധ്യാപകരുമാണ് വൈക്കത്തുള്ളത്. കലാപീഠത്തിന്‍റെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതാണ് പഞ്ചവാദ്യം മാത്രം വൈക്കത്ത് നിലനിര്‍ത്തി മറ്റ് രണ്ട് ക്ലാസുകള്‍ ആറ്റിങ്ങലിലേക്ക് മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. ജൂണില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ച് 20ന് അഭിമുഖ പരീക്ഷ നടക്കാനിരിക്കെയാണ് ബോര്‍ഡിന്‍റെ നടപടി.
തകില്‍, നാഗസ്വര വിദ്യാര്‍ഥികള്‍ക്ക് വൈക്കത്ത് പ്രവേശനം നല്‍കിയ ശേഷം ക്ലാസുകള്‍ ആറ്റിങ്ങലില്‍ നടത്താനാണ് ദേവസ്വം ബോര്‍ഡിന്‍റെ പദ്ധതി. ആറ്റിങ്ങലിലെ ഇടതുപക്ഷ ജനപ്രതിനിധികളുടെ സമ്മർദ്ദത്തിലാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.