സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലകളിലൊന്നായ മൂന്നാറില്‍ മികച്ച ചികില്‍സ സൗകര്യങ്ങളില്ല. സര്‍ക്കാര്‍ ആശുപത്രി തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നതിന് ആംബുലന്‍സ് സൗകര്യംപോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്.
ആയിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിലേക്ക് എല്ലാ വര്‍ഷവും എത്തുന്നത്. എന്നാല്‍ സഞ്ചാരകള്‍ക്കൊ, നാട്ടുകാര്‍ക്കോ മികച്ച ചികില്‍സ നല്‍കാന്‍ ഇവിടെ സൗകര്യമില്ല. മറയൂര്‍, ദേവികുളം മേഖലയില്‍ സര്‍ക്കാരിന്റെ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വട്ടവടയില്‍ കുടുംബ ആരോഗ്യകേന്ദവും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടെ കിടത്തിചികില്‍സ ലഭ്യമല്ല. തൊഴിലാളികള്‍ക്കായി മൂന്നാറില്‍ സ്വകാര്യ കമ്പനിയുടെ ആശുപത്രിയുണ്ടെങ്കിലും സൗകര്യങ്ങള്‍ പരിമിതമാണ്. ചികില്‍സയ്ക്കായി എത്തുന്നവരെ തമിഴ്നാട്ടിലേക്കും കോട്ടയത്തേക്കുമാണ് അയക്കുന്നത്. ഇവിടെയെല്ലാം എത്തിപ്പെടണമെങ്കില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കണം.
ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് ആദിവാസികളാണ്. ജീപ്പുകളിലാണ് ആശുപത്രിയിലെത്തിക്കുക. സര്‍ക്കാരിന്റെ ആംബുലന്‍സ് സൗകര്യമില്ല. അത്യവശ്യ ഘട്ടങ്ങളിൽ അശ്രയിക്കുന്നത് ദേവികുളം പഞ്ചായത്തിലെ അംബലൻസാണ്. ലഭ്യമല്ലെങ്കില്‍ വൻ തുക മുടക്കി സ്വകാര്യ അംബുലുൻസുകളെ അശ്രയിക്കേണ്ട അവസ്ഥ. മൂന്നാറിലും, ഇടമലക്കുടയിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അനുവധിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, പ്രവര്‍ത്തനം തുടങ്ങാന്‍ നടപടിയില്ല.