കോട്ടയം വെച്ചൂര്‍ പഞ്ചായത്തില്‍ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തോട് പഞ്ചായത്തിന്‍റെ അനാസ്ഥമൂലം മാലിന്യം നിറഞ്ഞ് നശിക്കുന്നു
കോട്ടയം വെച്ചൂര്‍ പഞ്ചായത്തില്‍ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തോട് പഞ്ചായത്തിന്‍റെ അനാസ്ഥമൂലം മാലിന്യം നിറഞ്ഞ് നശിക്കുന്നു. വ്യാപക കയ്യേറ്റവും നിര്‍മാണത്തിനായി കെട്ടിയ മണ്‍ചിറകള്‍ പൊളിക്കാത്തതുമാണ് തോട് തോട് നശിക്കാന്‍ കാരണം. കാർഷിക പ്രതിസന്ധിക്ക് പുറമെ നാട്ടുകാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കുന്നു.
വെച്ചൂര്‍ കല്ലാര്‍ റോഡരുകിലെ കൊടുത്തുരുത്ത് നാണുപറമ്പ് തോടിനാണ് ദുരവസ്ഥ. വെച്ചൂർ പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ പ്രധാന കാർഷികമേഖലയിലേക്ക് വെള്ളമെത്തിച്ചിരുന്നത് നാണുപറമ്പ് തോട്ടിലൂടെയാണ്. പത്ത് മീറ്ററോളം വീതിയുണ്ടായിരുന്ന തോട് പാടശേഖര സമിതിയുള്‍പ്പെടെ കയ്യേറിയതോടെ ഇടുങ്ങി ചെറുതായി. കെ വി കനാലിൽ നിന്ന് വെള്ളം കയറേണ്ട ഭാഗത്ത് കൊടുതുരുത്ത് പാലം പണിക്കായി നിർമ്മിച്ച മൺചിറയും ഇടംപിടിച്ചതോടെ നീരൊഴുക്ക് നിലച്ച് തോട് പേരിലൊതുങ്ങി. ചതുപ്പായി മാറിയ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നത് പതിവായി. പ്രദേശത്ത് ദുര്‍ഗന്ധം നിറയുന്നതിനൊപ്പം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കുമാണ് ഇത് വഴിവെക്കുന്നത്.
1500 ഏക്കറിലേറെ വരുന്ന പാടശേഖരങ്ങളിലെ കൃഷിയും വെള്ളം ലഭിക്കാതായതോടെ അവതാളത്തിലായി.ജില്ലാ പഞ്ചായത്ത് തോടിനു കുറുകെ ഒന്നിലധികം പാലങ്ങൾ പണിതു. നിര്‍മാണവേളയില്‍ തോടിന് കുറുകെ സ്ഥാപിച്ച മണ്‍ചിറകള്‍ പൊളിച്ചുനീക്കാന്‍ തയ്യാറാകാത്തതാണ് നിലവിലെ ദുരവസ്ഥക്ക് കാരണം. ചിറകള്‍ നീക്കം ചെയ്യാന്‍ കര്‍ഷകര്‍ തുടരെ ആവശ്യപ്പെട്ടിട്ടും കേട്ടില്ലെന്ന മട്ടാണ്. ഇതിനിടെ ഒഴുക്കുനിലച്ച തോടിന്‍റെ ആഴംകൂട്ടുന്ന വിചിത്രമായ പദ്ധതിക്കും ജില്ലാപഞ്ചായത്ത് തുടക്കം കുറിച്ചു. ഈറിഗേഷൻ വകുപ്പിനും, കൃഷി വകുപ്പിനു പരാതി നൽകിയിട്ടും പഞ്ചായത്താണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് അവരും കയ്യൊഴിഞ്ഞു.