ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് പദ്ധതികള്‍ ആവിഷ്കരിക്കും; ജോണ്‍ തെരുവത്ത് ‌

milma
SHARE

ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്. പാലിന് പരമാവധി വില ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കും. മില്‍മ പാലിന്റേയും പാല്‍ ഉല്‍പന്നങ്ങളുടേയും വില്‍പന വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

പ്രളയത്തിനുശേഷം ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ തയാറാക്കാനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മില്‍മ എറണാകുളം മേഖലാ ചെയര്‍മാനായി ചുമതലയേറ്റ ജോണ്‍ തെരുവത്ത് പറയുന്നു. പ്രളയത്തെത്തുടര്‍ന്ന് ക്ഷീരോല്‍പാദനം ഗണ്യമായി കുറഞ്ഞെങ്കിലും ഇപ്പോള്‍ പഴയനിലയിലേക്ക് എത്തിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളില്‍ വില്‍ക്കുന്നതിനാവശ്യമായ പാല്‍ ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിലവാരമില്ലാത്ത പാല്‍ എത്തിച്ച് വില്‍പന നടത്തുന്ന സ്വകാര്യ കമ്പനികളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ജോണ്‍ തെരുവത്ത് പറഞ്ഞു. എറണാകുളം മേഖലയില്‍ പാലിന്റേയും പാല്‍ ഉല്‍പന്നങ്ങളുടേയും വില്‍പന വര്‍ധിപ്പിക്കാന്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. 

വിദേശത്തുനിന്ന് യഥേഷ്ടം പാല്‍ ഇറക്കുമതി ചെയ്യാന്‍ അവസരമൊരുക്കുന്ന ആര്‍സിഇപി കരാര്‍ രാജ്യത്തെ ക്ഷീരകര്‍ഷകരെ ദോഷകരമായി ബാധിക്കും. കരാറില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയതായും മില്‍മ മേഖല ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

MORE IN CENTRAL
SHOW MORE