തൃശൂര്‍ പീച്ചിയില്‍ രണ്ടു ഗ്രാമങ്ങളെ ബന്ധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം പാലം പണി തുടങ്ങി. കോടതി ഇടപെടലിനെ തുടര്‍ന്ന് എട്ടേമുക്കാല്‍ കോടി രൂപയാണ് പൊതുമരാമത്തു വകുപ്പ് അനുവദിച്ചത്.
മണലി പുഴയ്ക്കു കുറുകെ പട്ടിലുംകുഴിയില്‍ പാലം നിര്‍മിക്കാന്‍ പതിനെട്ടു വര്‍ഷം മുമ്പാണ് കല്ലിട്ടത്. രണ്ടു ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയം. വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ സ്കൂളില്‍ എത്താനുള്ള വഴി. പക്ഷേ, രാഷ്ട്രീയപരമായ പല കാരണങ്ങളില്‍ തട്ടി പാലം പണി മുടങ്ങി. നാട്ടുകാരുടെ പ്രയാസങ്ങള്‍ ബോധ്യപ്പെട്ടതോടെ ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകന്‍ കൂടിയായ ഷാജിയുടെ ഹര്‍ജിയിലായിരുന്നു പാലം പണിയാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനിടെ, നിരവധി പ്രക്ഷോഭങ്ങളും മാധ്യമങ്ങളുടെ ഇടപെടലും ഉണ്ടായി. എത്രയും വേഗം പാലം പണി തുടങ്ങും.
ഉത്സവാന്തരീക്ഷത്തിൽ പട്ടിലും കുഴി പാലം നിർമാണോദ്ഘാടനം. ശിലാസ്ഥാപന ചടങ്ങും വേറിട്ടതായിരുന്നു. പ്രദേശത്തെ മുതിർന്ന പൗരൻമാരായ വി.കെ.അരവിന്ദാക്ഷൻ, തോമ തലക്കോട്ടൂർ, കൊച്ചുത്രേസ്യ എന്നിവർ ചേർന്നാണ് ശിലാസ്ഥാപനം നിർവഹിച്ചത്.