മൂന്നാറിലെ നീര്‍ച്ചാലുകള്‍ കയ്യേറി നിര്‍മാണം. നടയാറില്‍ നിന്ന് ഒഴുകിയെത്തുന്ന കൈത്തോടാണ് സ്വകാര്യവ്യക്തി കൈയ്യേറി കെട്ടിടം നിര്‍മ്മിച്ചത്. നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യറാകണമെന്ന ആവശ്യം ശക്തം.
മൂന്നാര്‍ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴ കൈയ്യേറി നിര്‍മിച്ച കെട്ടിടം പഞ്ചായത്തിന്റെ നേത്യത്വത്തില്‍ പൊളിച്ചുനീക്കിയിരുന്നു. മഹാപ്രളയത്തില്‍ മുതിരപ്പുഴ കരകവിഞ്ഞതോടെ വെള്ളം കയറിയഭാഗങ്ങളില്‍ നടത്തിയ കൈയ്യേറ്റമാണ് അധികൃതരുടെ നേത്യത്വത്തില്‍ പൊളിച്ചുനീക്കിയത്. കഴിഞ്ഞ ദിവസം നടയാര്‍ തോടും സ്വകാര്യവ്യക്തി കൈയ്യേറുകയായിരുന്നു. പുഴയുടെ നടുക്ക് ഒഴുക്ക് തടസ്സപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് അതിന് മുകളില്‍ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കക്കുസ് മാലിന്യം ഉൾപ്പെടെ പുഴയിലേയ്ക്ക് ഒഴുക്കുന്നതിന് പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പലവട്ടം നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുനീക്കുവാന്‍ തയ്യാറായില്ല.
മഹാപ്രളയത്തില്‍ തോട് കരകവിഞ്ഞതോടെ ഇവിടെ താമസിച്ചിരുന്ന പത്തോളം കുടുംമ്പങ്ങളെ റവന്യു അധിക്യതര്‍ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മഴമാറിയതോടെ വീണ്ടും തോട് കൈയ്യേറി കെട്ടിടം നിര്‍മിക്കുകയായിരുന്നു.