ചിരട്ടയില്‍ കരകൗശല വിസ്മയം. പാഴ് വസ്തുക്കളില്‍ ശില്‍പ വൈവിധ്യം. കട്ടപ്പന കോവിൽമല സ്വദേശി ടി.കെ കുഞ്ഞിന്റെ കൈയ്യിൽ ചിരട്ടയോ പാഴ്വസ്തുക്കളോ കിട്ടിയാല്‍ ദിവസങ്ങൾക്കുള്ളിൽ മനോഹര സൃഷ്ടികളായി മാറും.
നാം വെറുതെ എറിഞ്ഞു കളയുന്ന ചിരട്ടയിലാണ് ടി. കെ കുഞ്ഞ് തന്റെ സമയം ചിലവഴിക്കുന്നത്. ചെറിയ വരുമാനമുണ്ടാക്കുന്നതും നമ്മുക്കെല്ലാം പാഴ് വസ്തുക്കള്‍ എന്ന് തോന്നുന്നവയില്‍ നിന്ന്. വെള്ളം നിറഞ്ഞ് കൊതുക് വളരേണ്ടെ ചിരട്ടയില്‍ നിന്ന് പക്ഷികള്‍ വിരിഞ്ഞിറങ്ങി. പൂക്കള്‍ വിടര്‍ന്നു, കാഞ്ചിയാർ കോവിൽമല സ്വദേശിയായ തുണ്ടത്തിൽ ടി.കെ കുഞ്ഞിന്റെ വീട്ടിലേക്ക് കടന്നു ചെല്ലുന്ന ആർക്കും ഒറ്റനോട്ടത്തിൽ മനസിലാകും ഈ വീട്ടിൽ ഒരു ശിൽപി ഉണ്ട് എന്ന്, കാരണം കുഞ്ഞിന്റെ വീടിന്റെ മുറ്റത്ത് വരെ കരകൗശല വസ്തുക്കൾ നിരന്നിരിക്കുകയാണ്.പതിനഞ്ച് വർഷം മുൻപാണ് വിശ്രമവേളകളിൽ ചിരട്ടയും തടിക്കഷണങ്ങളും ഉപയോഗിച്ച് മനോഹരമായ വസ്തുക്കൾ ഉണ്ടാക്കുവാൻ തുടങ്ങിയത്.
സ്വന്തമായി നിർമ്മിച്ചെടുത്ത ചെറിയ ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ചെറിയവസ്തുക്കളില്‍ വലിയ ലോകത്തെ കണ്ടെത്തുകയാണ് ഈ മനുഷ്യന്‍.