കുമളി പെരിയാര്‍ കടുവാ സങ്കേതത്തിലെ മംഗളാദേവി കണ്ണകി ക്ഷേത്രം പുനർനിർമ്മിക്കുവാൻ കേരളവും തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരും കൈകോർക്കുന്നു. കുമളിയിൽ ചേർന്ന ക്ഷേത്രം പുനരുദ്ധാരണ ആലോചന യോഗത്തിലാണ് തീരുമാനം. ഇതിനായി പതിനഞ്ചംഗ പ്രവർത്തക സമിതിക്ക് രൂപം നൽകി.തിരുവിതാംകൂർ ദേവസ്വം ബോർഡും, കണ്ണകി ട്രസ്റ്റുകളും, വിവിധ ക്ഷേത്ര ഭാരവാഹികളും ഉൾപ്പെട്ട പതിനഞ്ചംഗ പ്രവർത്തന സമിതിയ്ക്ക് രൂപം നൽകിയതോടെയാണ് പതിറ്റാണ്ടുകളായി തകർന്നു കിടക്കുന്ന ക്ഷേത്രം പുനർനിർമ്മിക്കാന്‍ കളമൊരുങ്ങുന്നത്. എന്ത് വില കൊടുത്തും ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ യോഗത്തിൽ പറഞ്ഞു.
പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളും തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തിര നടപടികൾക്ക് നിർദേശം നൽകിയിരുന്നു. ഗണപതി വിഗ്രഹം ഇപ്പോഴും കേടുകൂടാതെ അവശേഷിക്കുന്നതിനാൽ ആ വിഗ്രഹം തന്നെ ഉപയോഗിക്കും. ക്ഷേത്രത്തിലെ പൂജാവിധികൾ ക്രമീകരിക്കുവാൻ യോഗം തീരുമാനിച്ചു. എന്നാല്‍ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലേ ക്ഷേത്രമായതിനാൽ ഇവിടേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിന് വനം വകുപ്പ് സ്വികരിച്ചിട്ടുള്ള വിലക്കുകൾ ഇനിയും നീങ്ങിയിട്ടില്ല.