സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ രൂപകല്‍പന ചെയ്ത് കോളജ് വിദ്യാര്‍ഥികള്‍. കോതമംഗലം എം.ബി.ഐ.ടി.എസ് കോളജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് സോളര്‍ കാറിനു പിന്നില്‍.
സൗരോര്‍ജം കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറാണ് നാലാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്തത്. സാധാരണ കാറിന്റെ ഗിയർ ബോക്സ് നിലനിർത്തി പെട്രോൾ എൻജിനു പകരം മോട്ടോറും ബാറ്ററിയും ഘടിപ്പിച്ചാണ് സോളര്‍ കാര്‍ തയാറാക്കിയത്. കാറിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളർ പാനൽ വഴി, ഓടികൊണ്ടിരിക്കുമ്പോഴും ബാറ്ററി ചാർജ് ചെയ്യാം. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 4 മണിക്കൂർ വരെ കാറോടിക്കാം. എഴുപത് കിലോമീറ്റർ വേഗവും കൈവരിക്കാം. ജെബിൻ ജോസിന്റെ നേതൃത്വത്തിൽ 14 അംഗ വിദ്യാര്‍ഥിസംഘമാണ് കാര്‍ നിര്‍മിച്ചത്.
ഉയര്‍ന്ന ഇന്ധനവിലയും അന്തരീക്ഷമലിനീകരണവും കണക്കിലെടുക്കുമ്പോള്‍ സോളര്‍ കാര്‍ നല്ല ആശയമാണെന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍ ഏറെ, മൂന്നുമാസംകൊണ്ട് ഒരുലക്ഷത്തോളം രൂപ ചെലവിട്ടാണ് വിദ്യാര്‍ഥികള്‍ സോളര്‍ കാര്‍ നിര്‍മിച്ചത്.